KOYILANDY DIARY.COM

The Perfect News Portal

തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ യുവാക്കളെ നാട്ടിലെത്തിച്ചു

തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ യുവാക്കളെ നാട്ടിലെത്തിച്ചു. കോഴിക്കോട്, മലപ്പുറം, മംഗലാപുരം സ്വദേശികളാണ് ഇന്നലെ രാത്രി നെടുമ്പാശ്ശേരിയിലെത്തിയത്. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഇടപെടലാണ് യുവാക്കളെ നാട്ടിലെത്തിക്കാൻ സഹായകമായത്.

വടകര മണിയൂർ സ്വദേശികളായ അഭിനന്ദ് ചാലുപറമ്പത്ത്, സെമിൽ ദേവ് പിലാതോട്ടത്തിൽ, അഭിനന്ദ് ചങ്ങരോത്ത്കണ്ടി, പുളിക്കൂൽ താഴകുനി അരുൺ, തോടന്നൂർ കല്ലായി മീത്തൽ അശ്വന്ത് ബാബു, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗലാപുരം സ്വദേശി റോഷൻ ആൻ്റണി എന്നിവരാണ് കംബോഡിയയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയത്. സുഹൃത്ത് മുഖേനയാണ് ഇവർ തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയത്.

 

 

ഒക്ടോബർ മൂന്നിനായിരുന്നു പരിചയക്കാരനും സുഹൃത്തുമായ അനുരാഗ് തെക്കെമലയിൽ എന്നയാൾ മുഖേന ഇവർ തായ്‌ലാൻ്റിലേക്ക് ഐടി മേഖലയിൽ ജോലിക്കായി പോയത്. തായ്‌ലാൻ്റിലെത്തിയ ഇവരുടെ പാസ്പോർട്ട് കൈക്കലാക്കുകയും മർദിച്ച് അവശരാക്കി തടവിലാക്കുകയുമായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയവർ പറഞ്ഞു.

Advertisements

 

തായ്‌ലാൻ്റിൽ എത്തിയ ശേഷം കംബോഡിയയിൽ ആണ് ജോലി എന്നു പറഞ്ഞ് അങ്ങോട്ടേക്ക് കൊണ്ടുപോയി. 2,500 ഡോളർ വീതം വാങ്ങി കംബോഡിയൻ കമ്പനിക്ക് ഇവരെ വിൽക്കുകയായിരുന്നു എന്നാണ് ഇവർ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. സൈബർ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന തട്ടിപ്പ് കമ്പനിയിലാണ് ജോലി ചെയ്യേണ്ടിയിരുന്നത്.

 

വിസമ്മതിച്ചതോടെ സുരക്ഷാ ജീവനക്കാർ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡും ഇരുമ്പ് വടിയും കൊണ്ട് മർദിച്ചതായി യുവാക്കൾ പറഞ്ഞു. സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇടപെട്ടാണ് ഇവരെ ഇന്ത്യൻ എംബസി വഴി നാട്ടിലെത്തിച്ചത്.

Share news