എം.എല്‍.എ ഓഫീസ് മാര്‍ച്ചിനുള്ള യൂത്ത് ലീഗിന്‍റെ നീക്കം തമാശ

കൊയിലാണ്ടി: എം.എല്‍.എ ഓഫീസ് മാര്‍ച്ചിനുള്ള യൂത്ത് ലീഗിന്‍റെ നീക്കം തമാശയായാണ് കാണുന്നതെന്ന് കാനത്തിൽ ജമീല. ഇതിനകംതന്നെ പരിഹാരമായ പ്രശ്നങ്ങളുടെ പേരിൽ വീണ്ടും സമരം ചെയ്യുന്നവർ സ്വയം പരിഹാസ്യരായിത്തീരുമെന്നും, ഞങ്ങള്‍ സമരം ചെയ്തതിനെ തുടര്‍ന്ന് നടപ്പിലായെന്ന് ഫോട്ടോ വെച്ച് പ്രചരിപ്പിക്കാനുള്ള വില കുറഞ്ഞ ശ്രമം മാത്രമാണിതെന്നും കാനത്തില്‍ ജമീല എം.എല്‍.എ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ജൂലെ 27 നാണ് മുസ്ലീം യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി എം.എൽഎ ഓഫീസിലേക്ക് പ്രഹസമ മാര്‍ച്ച് നടത്തുന്നത്. എം.എല്‍.എ എന്ന നിലയില്‍ ഇടപെടുകയും ഇതിനോടകം പരിഹരിക്കപ്പെടുകയും ചെയ്ത വിഷയങ്ങളാണ് മാര്‍ച്ചിലെ യൂത്ത് ലീഗിൻ്റെ മുദ്രാവാക്യം. എന്നാൽ ഈ പാരാതികൾ ഇതിനകം പരിഹരിച്ചുകഴിഞ്ഞു.

ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള വെള്ളക്കെട്ട്, റോഡ് തകര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കാന്‍ ജൂലൈ 23ന് വൈകുന്നേരം പയ്യോളി മുനിസിപ്പാലിറ്റി ഓഫീസില്‍ മൂന്നരമണിക്കൂറോളം നീണ്ട യോഗത്തില്‍ തീരുമാനമായതാണ്. ബുധനാഴ്ചത്തെ മിക്ക മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിയിട്ടുമുണ്ട്. ലീഗ്, കോണ്‍ഗ്രസ്സ്, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തതാണ്.

ഇതുപ്രകാരം പഞ്ചായത്തിന്‍റെയും മുനിസിപ്പാലിറ്റിയുടെയും എഞ്ചിനീയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് റോഡ് ഗതാഗതയോഗ്യമാക്കാനും, ഡ്രൈനേജ് സിസ്റ്റം പൂര്‍ണ്ണമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൾവര്‍ട്ട് സിസ്റ്റം വേണ്ടിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സ്കെച്ച് തയ്യാറാക്കാനും തീരുമാനമായതാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ദേശീയപാതയുടെ പ്രശ്നം പരിഹരിക്കാന്‍ എം.എല്‍.എ ഇടപെട്ടില്ലെന്ന് ആരോപിച്ച് സമരം ചെയ്യേണ്ട ആവശ്യകതയെന്താണ്. ?
.
കേരളത്തില്‍ രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരങ്ങളെ 10 ഹോട്ട് സ്പോട്ടുകളാക്കി തിരിച്ചതില്‍ ഒന്നാണ് കാപ്പാട് തീരം. ഇത്തരം തീവ്ര കടലാക്രമണ ഭീഷണിയുള്ള തീരങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും 5500 കോടി രൂപ അനുവദിക്കാന്‍ തീരുമാനിക്കുകയും, ശാസ്ത്രീയമായ പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് എന്ന കേന്ദ്ര ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
.
കാപ്പാടുള്‍പ്പെടെയുള്ള തീരങ്ങളില്‍ എന്‍.സി.സി.ആര്‍ വിശദമായ പഠനം നടത്തുകയും ഡിസൈന്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ കേന്ദ്രഗവണ്‍മെന്‍റ് സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ കിഫ്ബിയെ കൂടി ഉള്‍പ്പെടുത്തിയതോടെ കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് പ്രതിസന്ധിയിലായി. എന്നാല്‍ അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന കാപ്പാടിനെ ഏതുവിധേനെയും സംരക്ഷിക്കേണ്ട സാഹചര്യമായതിനാല്‍ 2024-25 ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ആറു കോടി രൂപ വകയിരുത്തുകയും ഭരണാനുമതി നല്‍കുകയും ചെയ്തു. അതിന്‍റെ സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെണ്ടര്‍ ചെയ്ത് പ്രവര്‍ത്തി ആരംഭിച്ച് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകും. കൂടാതെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കല്ലിടുന്നതിന് 25 ലക്ഷം രൂപ അനുവദിച്ച് ഇതിൻ്റെ പ്രവര്‍ത്തി തുടങ്ങിയിട്ടുമുണ്ട്.
.
കൊയിലാണ്ടി കെ.എസ്.ഇ.ബി സബ് സ്റ്റേഷനുവേണ്ടി ഇതിനകം സ്ഥലം ഏറ്റെടുത്തിട്ടുള്ളതാണ്. എന്നാല്‍ ദേശീയപാത പ്രവര്‍ത്തിയുടെ ഭാഗമായി റീട്ടെയ്ന്‍ വാള്‍ കെട്ടിയപ്പോള്‍ ഈ മേഖലയിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പ്രയാസമാണെന്ന പ്രശ്നം വന്നു. അതിന്‍റെ ഭാഗമായി കഴിഞ്ഞദിവസം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും പ്രസ്തുത പ്രശ്നം പരിഹരിക്കുകയും സ്ഥലമേറ്റെടുക്കാന്‍ ഭരണാനുമതി ലഭിക്കുകയും തുടര്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുകയുമാണ്.
.
ഇതെല്ലാം മാധ്യമങ്ങളില്‍ മുന്നേ തന്നെ വന്നതാണെന്നിരിക്കെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നതിനെ പ്രഹസനമെന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് എം.എൽ.എ ചോദിച്ചു.
