വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച എം ഡി എം എ യുമായി യുവാവ് പിടിയിൽ
കോഴിക്കോട്: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച എം ഡി എം എ യുമായി യുവാവ് പിടിയിൽ. പയ്യാനക്കൽ തൊപ്പിക്കാരൻ വയൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന പയ്യാനക്കൽ പട്ടാർ തൊടിയിൽ സർജാസ് (38) ആണ് പിടിയിലായത്. 13.730 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും കണ്ടെടുത്തു. കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്നിയങ്കര പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
സ്കൂൾ കോളേജ് പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും കണ്ടെത്തി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിനായി ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണ ഐ പി എസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ ജില്ല പൊലീസ് ഡപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിന്‍റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ നിരീക്ഷണം നടത്തി വരികയാണ്.
ഇതിനിൻ്റെ ഭാഗമായി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സർജാസിനെ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ ലഹരി മരുന്ന് വാങ്ങാൻ പോയതായി വിവരം ലഭിക്കുകയും തുടർന്ന് പൊലീസ് സർജാസ് താമസിക്കുന്ന വീട്ടിലെത്തുകയും രഹസ്യമായി സൂക്ഷിച്ചു വെച്ച എം ഡി എം എ പിടിച്ചെടുക്കുകയുമായിരുന്നു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, പന്നിയങ്കര പൊലീസ് സബ്ബ് ഇൻസ്പെക്ടർ കിരൺ ശശിധരൻ, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ. കെ. അർജുൻ, രാകേഷ് ചൈതന്യം, പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ് സി പി ഒ ബിജു, ഡബ്ള്യു സി പി ഒ ഫുജറ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.