കാട്ടുപോത്ത് ആക്രമണം: പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും – വനം മന്ത്രി എ.കെ.ശശീന്ദ്രൻ
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രതികരിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. മൂന്ന് പ്രദേശങ്ങളിലും പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും. പരുക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നൽകാനുള്ള നടപടികൾ പെട്ടെന്ന് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്കാണ് ഇന്ന് ജീവൻ നഷ്ടമായത് . കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്.
കൊല്ലം ഇടമുളക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. ഇടമുളയ്ക്കൽ കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. റബ്ബർ വെട്ടുന്ന ആളെ കാണാൻ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പാറക്കൂട്ടത്തിന്റെ പുറകിൽ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വർഗീസിനെ കുത്തുകയായിയുന്നു. വർഗീസിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് വർഗീസ് ഗൾഫിൽ നിന്നെത്തിയത്.
അതേസമയം കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട എരുമേലിയിൽ നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.