കൊല്ലത്തും ആലപ്പുഴയിലും വാട്ടർ മെട്രോ വരും; രാജ്യത്തെ 17 നഗരങ്ങൾ പട്ടികയിൽ

കേരളത്തിന്റെ അഭിമാന വികസന നേട്ടങ്ങളിൽ ഒന്നായ വാട്ടർ മെട്രോ രാജ്യത്തിന്റെ 17 നഗരങ്ങളിലേയ്‌ക്ക് കൂടി നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കൊച്ചി വാട്ടർമെട്രോ മാതൃകയിൽ നഗര ജലഗതാഗത സംവിധാനം 12 സംസ്ഥാനങ്ങളിൽ വികസിപ്പിക്കാനുള്ള സാധ്യത പഠനത്തിന് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐഡബ്ല്യുഎഐ) ബോർഡ് യോഗം തീരുമാനിച്ചു.

കേരളത്തിൽ കൊല്ലത്തിന് പുറമേ ആലപ്പുഴയിലും പഠനം നടത്തുമെന്നാണ് വിവരം. സാധ്യത പഠനത്തിനുള്ള ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് (കെഎംആർഎൽ). ഇതിനായി കൺസൾട്ടൻസി വിങ് രൂപീകരണം പൂർത്തിയായി. ജനുവരിയിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ആലപ്പുഴയെ ആദ്യമായാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

അയോധ്യ, പ്രയാഗ്‌രാജ്, വാരാണസി, ധുബ്രി, ഗുവാഹത്തി, കൊൽക്കത്ത, ശ്രീനഗർ, മുംബൈ, വസായ്, മംഗാലാപുരം, ഗാന്ധിനഗർ, അഹമ്മദാബാദ്, ഗോവ എന്നിവയും ആൻഡമാൻ, ലക്ഷ്വദ്വീപ് ഫെറി സർവീസ് പാതയിലുമാണ് സാധ്യതാ പഠനം. കൊച്ചിവാട്ടർ മെട്രോ മാതൃകയിൽ ഇലക്ട്രിക് ഫെറിയും അത്യാധുനിക ടെർമിനലുകളുമാണ് നിർമിക്കുക.

സമീപ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ബന്ധിപ്പിക്കുകയാണ് നഗരജലഗതാഗത സംവിധാനത്തിലൂടെ ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 2023ലാണ് അഷ്‌ടമുടിയിൽ വാട്ടർ മെട്രോ എന്ന ആവശ്യം കൊല്ലം കോർപറേഷൻ മുന്നോട്ടുവെച്ചത്. കൊച്ചിയുമായി ബന്ധിപ്പിക്കുന്നതിന് പകരം ആലപ്പുഴയിൽ വാട്ടർമെട്രോ ആരംഭിക്കുകയാണ് വേണ്ടതെന്ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) നിർദേശിച്ചിരുന്നു. ഇതാണ് ആലപ്പുഴയ്‌ക്ക് തുണയായത്.

