പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു; ഇറാഖ് വഴി കരയുദ്ധത്തിന് അമേരിക്കൻ നീക്കം, ഇറാനിൽ മരണം 1230 കടന്നു
.
പശ്ചിമേഷ്യൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോഴും സംഘർഷ സാഹചര്യങ്ങൾക്ക് അയവില്ലാതെ ആക്രമണം ശക്തമാക്കി ഇരുപക്ഷവും മുന്നോട്ട് പോകുകയാണ്. ഇറാനെ പൂർണ്ണമായും കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിർണ്ണായകമായ പല നീക്കങ്ങൾക്കും അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇറാഖിലെ കുർദിഷ് മേഖല വഴി ഇറാനിലേയ്ക്ക് ഒരു കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി സൂചനകളുണ്ട്. നിലവിലെ വ്യോമാക്രമണങ്ങൾ കൊണ്ടുമാത്രം ഇറാനെ പൂർണ്ണമായും കീഴ്പ്പെടുത്താൻ കഴിയില്ലെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കം. ടെഹ്റാൻ, കരാജ് എന്നിവയ്ക്ക് പുറമെ ക്വാം, ഇസ്ഹാൻ തുടങ്ങിയ ആണവ കേന്ദ്രങ്ങളിലേയ്ക്ക് കൂടി യുദ്ധം വ്യാപിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് നേതാക്കളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.

ഇറാനിൽ നടന്ന ആക്രമണങ്ങളിൽ ഇതുവരെ 1230 പേരാണ് കൊല്ലപ്പെട്ടത്. ഇറാനെ പൂർണ്ണമായും അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിൽ പുതിയതായി ആര് ഭരണാധികാരിയായാലും അമേരിക്ക അംഗീകരിക്കില്ലെന്നും, ഇറാന്റെ ആയുധശേഷി ഇല്ലാതാക്കി അവരെ കീഴ്പ്പെടുത്തുകയാണ് ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേയ്ക്ക് ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ആക്രമണങ്ങളിൽ കുറവുണ്ടായതും വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതും ഗൾഫ് മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്.
ഇറാനെ ആക്രമിക്കുന്നതോടൊപ്പം തന്നെ ഇസ്രായേൽ ലെബനനിലും ആക്രമണം ശക്തമായി തുടരുകയാണ്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ഭാഗികമായി തകർക്കാനും അവിടെയുള്ള ഹമാസ് നേതാവിനെ വധിക്കാനും അവർക്ക് സാധിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങൾ പൂർണ്ണമായും ഇല്ലാതാക്കി ലെബനനെ കീഴ്പ്പെടുത്താനാണ് ഇസ്രായേൽ ഒരേ സമയം ശ്രമിക്കുന്നത്.



