KOYILANDY DIARY.COM

The Perfect News Portal

ഡോ. വന്ദനാദാസ് കൊലക്കേസിൽ വിധി ഇന്ന്

.

ഡോ. വന്ദനാദാസ് കൊലക്കേസിൽ വിധി ഇന്ന്. കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതി ആണ് വിധി പറയുക. 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രതിയായ സന്ദീപ് യുവ ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് നിർണായക വിധി പറയുക. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

 

കേരളം മുഴുവൻ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു ഡോ. വന്ദന ദാസിന്റെ ക്രൂര കൊലപാതകം. പുലർച്ചെയായിരുന്നു ആ ദാരുണ സംഭവം. വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്രസിങ് റൂമിൽ മുറിവ് കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി അക്രമാസക്തനായ പ്രതി മുന്നിൽ കണ്ട സർജിക്കൽ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിച്ചു. ഭീതിയിൽ എല്ലാവരും ഓടി മാറി.

Advertisements

 

 

പക്ഷെ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിന് അവിടെ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഡ്രസിങ് റൂമിൽ നിന്നും പുറത്തേക്ക് ഓടാൻ ശ്രമിച്ച വന്ദനയെ പ്രതി തടഞ്ഞു. നെഞ്ചിലും കഴുത്തിലും മുതുകിലുമായി പതിനാറോളം തവണ കുത്തി പരിക്കേൽപ്പിച്ചു. ജീവനുവേണ്ടി പോരാടിയ യുവ ഡോക്ടർ ഒടുവിൽ മരണത്തിന് കീഴടങ്ങി. അന്വേഷണം പൂർത്തിയായതോടെ കേസ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണയ്ക്ക് എത്തി.

 

വാദത്തിനിടെ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. എന്നാൽ സാക്ഷിമൊഴികളും തെളിവുകളും നിരത്തി പ്രോസിക്യൂഷൻ അത് ശക്തമായി എതിർത്തു. കേസിൽ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 200-ലധികം രേഖകളും കോടതിയിൽ ഹാജരാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ഒരു യുവ ഡോക്ടറുടെ ജീവൻ കവർന്ന ആ ക്രൂരതയ്ക്ക് ഇനി നീതിയുടെ ഉത്തരമാകും കോടതി പറയുക. നീതിക്കായി കാത്തിരിപ്പ് തുടങ്ങി മൂന്ന് വർഷം രാജ്യമാകെ ഉറ്റ് നോക്കുകയാണ് വിധിയ്ക്കായി.

 

Share news