റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി നടത്താൻ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്‌തു. വിളകൾക്ക് സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത മിനിമം താങ്ങുവില, കാർഷിക കടാശ്വാസം എന്നീ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പരിപാടി.

വൈദ്യുതി സ്വകാര്യവൽക്കരണ ബിൽ പിൻവലിക്കുക, ലഖിംപുർ ഖേരി കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകൻ കേന്ദ്രമന്ത്രി അജയ് മിശ്രയെ പ്രോസിക്യൂട്ട് ചെയ്യുക എന്നീ ആവശ്യങ്ങളും ഉയർത്തും. ബിജെപി–-ആർഎസ്‌എസ് നേതൃത്വത്തിലുള്ള കോർപറേറ്റ് ഭരണത്തിനെതിരെ ജനുവരി 10 മുതൽ 20 വരെ അഖിലേന്ത്യാടിസ്ഥാനത്തിൽ ഭവനസന്ദർശനവും ലഘുലേഖ വിതരണവും നടത്തും.

സംസ്ഥാന ഘടകങ്ങൾ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. ജിഡിപി വളർച്ചയുടെ കണക്കുകൾ കൊട്ടിഘോഷിക്കുമ്പോഴും ഇതിന്റെ നേട്ടം ലഭിക്കുന്നത് കോർപറേറ്റുകൾക്കാണ്. ഇത്തരം ചൂഷണത്തിനെതിരെ ജനങ്ങളെ അണിനിരത്തും. ഔദ്യോഗിക റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കുശേഷമാണ് ട്രാക്ടർ റാലി നടത്തുക. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സോഷ്യലിസം എന്നീ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും കർഷകർ ചൊല്ലും.

