പ്രസിഡന്റിന്റെ വിശ്വസ്തനായ കാവലാൾ; സോഷ്യൽ മീഡിയയുടെ മനംകവർന്ന് ക്യാപ്റ്റൻ ഋഷഭ് സിങ്
.
രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം പൊതുവേദികളിൽ കാണാറുള്ള ആ സുമുഖനായ ഉദ്യോഗസ്ഥനെ ശ്രദ്ധിച്ചിട്ടുണ്ടോ? സൈനിക മികവിനപ്പുറം തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് പ്രസിഡന്റിന്റെ അംഗരക്ഷകനായ ക്യാപ്റ്റൻ ഋഷഭ് സിങ്. കേവലം ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്നതിലുപരി, രാഷ്ട്രപതിയോടുള്ള അദ്ദേഹത്തിന്റെ ആദരവും കരുതലുമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

2021-ലെ റിപ്പബ്ലിക് ദിന പരേഡിലാണ് ഋഷഭ് സിങ് ആദ്യമായി വാർത്തകളിൽ ഇടംപിടിക്കുന്നത്. ജാട്ട് റെജിമെന്റിനെ നയിച്ച അദ്ദേഹം അന്ന് ‘ബെസ്റ്റ് മാർച്ചിങ് കോണ്ടിജെന്റ്’ ട്രോഫി സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറി. പിന്നീട് രാഷ്ട്രപതിയുടെ അംഗരക്ഷകനായി നിയമിതനായതോടെ അദ്ദേഹത്തിന്റെ ഓരോ നീക്കവും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.

രാഷ്ട്രപതിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹപൂർണ്ണമായ ഇടപെടലുകൾ പലപ്പോഴും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്. ഒരിക്കൽ പ്രസംഗത്തിനിടെ വികാരാധീനയായ രാഷ്ട്രപതിക്ക് തന്റെ തൂവാല നൽകി ആശ്വസിപ്പിച്ചതും, മഴയത്ത് തണലായി കുടചൂടി നിന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിനിടെ രാഷ്ട്രപതിക്ക് അരികിലിരുന്ന് വളരെ സൗമ്യമായി സംസാരിക്കുന്ന ഋഷഭ് സിങ്ങിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കേവലം ഒരു ഉദ്യോഗസ്ഥൻ എന്നതിലുപരി ഒരു മകന്റെ കരുതലോടു കൂടി അദ്ദേഹം രാഷ്ട്രപതിയെ സംരക്ഷിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.



