മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജിൻ്റെ താഴ്ഭാഗം നഗരസഭ ഹെൽത്ത് വിഭാഗം ശുചീകരിച്ചു
.
കൊയിലാണ്ടി: മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജിൻ്റെ താഴ്ഭാഗം നഗരസഭ ഹെൽത്ത് വിഭാഗം ശുചീകരിച്ചു. കാട് മൂടിയ നിലയിൽ ലഹരി സംഘങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു ഈ പ്രദേശം. ഇതുവഴി പകൽപോലും പോകുന്നത് സുരക്ഷിതമായിരുന്നില്ല. ലഹരി സംഘങ്ങളെ പേടിച്ച് പലരും റെയിൽ മുറിച്ചു കടക്കാനുള്ള കോണിപ്പടികൾ ഉപയോഗിക്കാറില്ല.

നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ. പി സുധീഷ്, കൗൺസിലർ വി. ബാലകൃഷ്ണൻ, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ റിഷാദ്, ക്ലീൻ സിറ്റി മാനേജർ കെ. സി രാജീവൻ എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് ജീവനക്കാർക്ക് സ്ഥലം ശുചീകരിക്കുന്നതിന് നിർദ്ദേശം നൽകുകയായിരുന്നു. സമീപത്തെ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്തെ കാടുകൾ വെട്ടിത്തെളിക്കുകയും മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും ചാക്കുകളിലാക്കി ഇവിടെ നിന്നും നീക്കുകയും ചെയ്തു.




