KOYILANDY DIARY

The Perfect News Portal

ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി സർക്കാർ

ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി സർക്കാർ. ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, പൊലീസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ലെന്ന് സർക്കാർ. ശിക്ഷാ ഇളവ് നൽകാനുള്ള ശുപാര്‍ശ നല്‍കിയവർക്കെതിരെ മുഖ്യമന്ത്രി നടപടിയെടുത്തു. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി.

ചന്ദ്രശേഖരൻ കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നുവെന്ന പ്രചരണങ്ങൾക്ക് കൃത്യമായ മറുപടിയാണ് സർക്കാർ നിയമസഭയ്ക്കുള്ളിലും പുറത്തും നൽകിയത്. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. തെറ്റായ പട്ടിക തയ്യാറാക്കി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്ത് മുഖ്യമന്ത്രി ഉത്തരവിറക്കി.

 

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് സംബന്ധിച്ച് 2022ലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍ മേധാവി സര്‍ക്കാരിന് നൽകിയിരുന്നു. പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമര്‍പ്പിക്കുവാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഈ മാസം 3ന് ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി.

Advertisements

 

വിഷയത്തിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടും സഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി. സഭയുടെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിസ് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് സർക്കാർ ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷാ ഇളവിന് നീക്കം തുടരുന്നുവെന്നാരോപിച്ച് സഭയിൽ നിന്നും ഇറങ്ങിപ്പോയി.