‘കോടിയേരി ഒരു ദേശം ഒരു കാലം’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു
‘കോടിയേരി ഒരു ദേശം ഒരു കാലം’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. തിരുവനന്തപുരം ടാഗോർ തീയറ്ററിലാണ് പ്രദർശനം നടന്നത്. ബാലകൃഷ്ണനെന്ന വിദ്യാർത്ഥി നേതാവിൽനിന്നു കോടിയേരി ബാലകൃഷ്ണനിലേക്കുള്ള ദൂരമായിരുന്നു ഡോക്യുമെന്ററി അടയാളപ്പെടുത്തിയത്. ജിത്തു കോളയാടാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചത്.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണ് ഡോക്യുമെന്ററി നിർമ്മിച്ചത്. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയുമാണ് സഹനിർമാതാക്കൾ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ നേതാക്കൾ ഡോക്യുമെന്ററി കാണാൻ എത്തി.

വിദ്യാർത്ഥിരാഷ്ട്രീയം മുതൽ പയ്യാമ്പലത്തേക്കുള്ള അന്ത്യയാത്രവരെ നീളുന്ന കോടിയേരിക്കാലത്തെ കാണാൻ പ്രിയപ്പെട്ടവരുൾപ്പെടെ സന്നിഹിതരായിരുന്നു. തോളോടുതോൾ ചേർന്ന് കൂടെ നടന്ന കോടിയേരി ബാലകൃഷ്ണനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തോടെയാണ് തുടക്കം.

സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ടി പദ്മനാഭൻ, മമ്മൂട്ടി, മോഹൻലാൽ, പ്രിയദർശൻ, സുഭാഷിണി അലി, എ കെ ആന്റണി, പന്ന്യൻ രവീന്ദ്രൻ, എം എ യൂസഫലി, പി കെ കൃഷ്ണദാസ്, ചീഫ് സെക്രട്ടറി വി വേണു, കെ കെ മാരാർ, സഹപാഠികൾ, സുഹൃത്തുക്കൾ, അധ്യാപകർ, കുടുംബാംഗങ്ങൾ തുടങ്ങിയവരെല്ലാം ഡോക്യുമെന്ററിയിൽ കോടിയേരിയുടെ ഓർമകൾ പങ്കുവയ്ക്കുന്നുണ്ട്.

