ഖനന വരുമാനത്തിൽ റെക്കോഡ് വർധനവ് നേടി സംസ്ഥാനം
തിരുവനന്തപുരം: ഖനന വരുമാനത്തിൽ റെക്കോഡ് വർധനവ് നേടി സംസ്ഥാനം. ഈ വർഷം ഒക്ടോബർ വരെ 70 ശതമാനം വരുമാനം വർധിപ്പിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. നടപ്പ് സാമ്പത്തിക വർഷം ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 273.97 കോടി രൂപയാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് വരുമാനം രേഖപ്പെടുത്തിയത്.

മുൻവർഷം ഇതേകാലയളവിൽ നേടിയതിനേക്കാൾ 70% വരുമാനം ഇക്കൊല്ലം വർദ്ധിച്ചിട്ടുണ്ട്. ഇ – ഓഫീസ്, കോമ്പസ് സോഫ്റ്റ് വെയർ തുടങ്ങി ഈ സർക്കാരിന്റെ കാലത്ത് വകുപ്പിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഫലമായാണ് വർധനവ് ഉണ്ടായത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 165.96 കോടി രൂപയാണ് സർക്കാർ ഈയിനത്തിൽ സമാഹരിച്ചത്. 2021 – 22 വരെ രേഖപ്പെടുത്തിയ വാർഷിക വരുമാന വർധനവിൽ ഏറ്റവും ഉയർന്നത് 17 ശതമാനമായിരുന്നു. എന്നാൽ 2022-23 ൽ ഇത് 56 ശതമാനമായും നടപ്പുവർഷം 70 ശതമാനമായും കുതിച്ചുയർന്നു. 2016 ൽ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു.

ഇത്രയും ക്വാറികളിൽ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാൽ നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 651 ക്വാറികളിൽ നിന്നാണ് 273.97 കോടി രൂപ സർക്കാരിന് ലഭിച്ചത്. എല്ലാ ജില്ലകളിലും വരുമാന വർധനവ് ഉണ്ടായി. പാലക്കാട് ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായത്.

45 46 കോടി രൂപ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം തിരിച്ചെടുക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കഴിഞ്ഞു. കഴിഞ്ഞവർഷം ഇത് 13.54 കോടി രൂപ മാത്രമായിരുന്നു. മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത്. 37.28 കോടി രൂപയാണ് ഇവിടെ നിന്ന് പിരിച്ചെടുത്തത്. മുൻവർഷം ഇത് 25.08കോടി രൂപയായിരുന്നു.
