നരഭോജി കടുവയ്ക്കായി തിരച്ചിൽ; കാമറകളുടെ എണ്ണം കൂട്ടി
കൽപ്പറ്റ: വാകേരി കൂടല്ലൂരിൽ നരഭോജി കടുവയ്ക്കായി തിരച്ചിൽ ഒരാഴ്‌ച പിന്നിട്ടു. കാമറകളുടെ എണ്ണം കൂട്ടി. ഏഴ് ദിവസത്തെ തിരച്ചിലിലും വെടിവെയ്‌ക്കാനുള്ള സാഹചര്യത്തിൽ കടുവയെ വനപാലകർക്ക് കണ്ടെത്താനായില്ല. വനംവകുപ്പ് സ്ഥാപിച്ച ലൈവ് കാമറകളിലുൾപ്പെടെ ദൃശ്യങ്ങളുണ്ട്. കൂടുകളിലും കയറാതെ പ്രദേശത്ത് ചുറ്റിത്തിരിയുകയാണ്.

കുങ്കി ആനകളെ ഉപയോഗിച്ചുള്ള തിരച്ചിൽ വെള്ളിയാഴ്‌ച തുടങ്ങി. കൂടുതൽ നൈറ്റ് കാമറകളും സ്ഥാപിച്ചു. പ്രത്യേക ദൗത്യസംഘവും രാപകൽ തിരയുന്നുണ്ട്. ഒരിടത്ത് നിൽക്കാതെ കടുവ തോട്ടങ്ങളിലൂടെ മാറിമാറി സഞ്ചരിക്കുകയാണ്. സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കാൽപ്പാടുകളും ലഭിക്കുന്നുണ്ട്. ഡ്രോണിന്റെ സഹായത്തോടെയും പിന്തുടരുന്നു. രാത്രിയിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയുണ്ട്.

കൂടിന്റെ പരിസരങ്ങളിൽ കടുവ എത്തുന്നുണ്ടെങ്കിലും കയറുന്നില്ല. കൂടിനടുത്തുള്ള രാത്രിയിലെ ദൃശ്യങ്ങൾ കാമറയിൽ കൂടുതൽ വ്യക്തമാകുന്നതിനായി ലൈറ്റുകളും സ്ഥാപിച്ചു. വനംവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സുള്ള ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന കടുവയാണ് യുവാവിനെ കൊന്നതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

