ശബരിമല സ്വർണ്ണ മോഷണക്കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ റിമാൻഡ് നീട്ടി
.
കൊല്ലം: ശബരിമല സ്വർണ്ണ മോഷണക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ റിമാൻഡ് നീട്ടി. കൊല്ലം വിജിലൻസ് കോടതിയാണ് 14 ദിവസം കൂടി റിമാൻഡ് നീട്ടിയത്. കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

രണ്ട് തവണ സ്വർണ്ണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും അന്വേഷണ സംഘം വാദിച്ചു. തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ദ്വാരപാലക പാളികൾ കൊടുത്തുവിടാൻ അനുമതി നൽകിയത് തന്ത്രി സ്വന്തം കൈപ്പടയിലാണ് എഴുതി നൽകിയതെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് പൊലീസിന്റെ നീക്കം.




