ശബരിമല സ്വര്‍ണമോഷണക്കേസ്: അന്വേഷണ പുരോഗതി എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും
.
ശബരിമല സ്വര്‍ണമോഷണക്കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസിലെ അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. കഴിഞ്ഞ ഡിസംബര്‍ 3ന് കേസ് പരിഗണിക്കവെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്ഐടിയ്ക്ക് കോടതി ആറാഴ്ചത്തെ സമയം നീട്ടി നല്‍കിയിരുന്നു. എസ്ഐടിയുടെ അന്വേഷണത്തില്‍ ദേവസ്വം ബെഞ്ച് നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു.
സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, ശബരിമലയില്‍ നിന്ന് മോഷണം പോയ സ്വര്‍ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കൂടാതെ ഡി മണിയെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും പ്രത്യേക അന്വേഷണസംഘം തുടരുകയാണ്. പ്രധാനമായും ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്ക് എസ്ഐടി കടന്നിട്ടുണ്ട്.




