തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1396 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപ കൂടി അനുവദിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് ഒന്നാം ഗഡുവാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസമാദ്യം 2228 കോടി അനുവദിച്ചിരുന്നു.

ഗ്രാമ പഞ്ചായത്തുകൾക്ക് 878 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 76 കോടി രൂപയും ജില്ലാ പഞ്ചായത്തുകൾക്ക് 165 കോടി രൂപയും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക് 194 കോടി രൂപയും കോർപറേഷനുകൾക്ക് 83 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ ഉൾപ്പെടെയുള്ള ആസ്തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം.

വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപയും ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയും ഈ മാസം ആദ്യം അനുവദിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ 3624 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ നീക്കിവെച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പ്രധാന പദ്ധതി പ്രവർത്തനങ്ങളിലേക്കും കടക്കാൻ ഇത് സഹായകമാകും.

