രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, മോദി പരാമര്‍ശത്തില്‍ പാട്‌ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, മോദി പരാമര്‍ശത്തില്‍ പാട്‌ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സൂറത്ത് കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ മെയ് 15 വരെ എല്ലാ കീഴ്‌ക്കോടതി നടപടികളും സ്റ്റേ ചെയ്തതായി രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ അറിയിച്ചു. നാളെ കേസ് പരിഗണിക്കുമ്പോള്‍ രാഹുല്‍ നേരിട്ട് ഹാജരാകണം എന്നായിരുന്നു കീഴ്‌ക്കോടതി പറഞ്ഞിരുന്നത്.
ഇതിന് എതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. സൂറത്ത് കോടതിയില്‍ വിഷയം വിചാരണയിലായിരിക്കുമ്പോള്‍, അതേ വിഷയത്തില്‍ മറ്റൊരു കോടതിയില്‍ മറ്റൊരു വിചാരണ നടത്താന്‍ കഴിയില്ല എന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ വീരേന്ദ്ര റാത്തോഡ് പറഞ്ഞു.
മാര്‍ച്ച് 23 നാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇത് അദ്ദേഹത്തെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിന് കാരണമായി മാറി. എന്നാല്‍ ശിക്ഷ റദ്ദാക്കാനുള്ള രാഹുലിൻ്റെ അപ്പീല്‍ കോടതി നിരസിച്ചിരുന്നു. സൂറത്തിലെ സെഷന്‍സ് കോടതിയില്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.