റെയിൽവേ; വരുമാനത്തിൽ കേരളം മുന്നിൽ
കോഴിക്കോട്: റെയിൽവേ വരുമാനത്തിൽ മുന്നിൽ കേരളം. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും പാതയും സ്‌റ്റേഷനും വികസിപ്പിക്കുന്നതിലും അവഗണന തുടരുമ്പോഴും റെയിൽവേക്ക് വരുമാനമുണ്ടാക്കിക്കൊടുക്കുന്നതിൽ മുന്നിൽ കേരളം. 2023–ലെ ആദ്യ നാലുമാസം ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ 50 ട്രെയിനുകളിൽ 25 എണ്ണവും കേരളത്തിലൂടെ സർവീസ് നടത്തുന്നവയാണ്. കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ട്രെയിനുകളുമുള്ള കർണാടകയെയും തമിഴ്‌നാടിനെയും പിന്നിലാക്കിയാണ് കേരളത്തിന്റെ നേട്ടം.
കൂടുതൽ വരുമാനം നേടിയ ആദ്യ നാല് വണ്ടികളും കേരളത്തിലേതാണ്. 36.32 കോടി രൂപ നേടിയ മംഗള –ലക്ഷദ്വീപ് എക്‌സ്‌പ്രസാണ് ഒന്നാമത്. കേരള എക്‌സ്‌പ്രസ്(30.50 കോടി), ആലപ്പുഴ – ധൻബാദ് എക്‌സ്‌പ്രസ് (28.47) കോടി, രാജധാനി എക്‌സ്‌പ്രസ്(27.90 കോടി) എന്നിവയാണ് വരുമാനത്തിൽ രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിലുള്ളത്. വരുമാനത്തിലെ ആദ്യ പത്തിൽ കേരളത്തിലെ നേത്രാവതിയുമുണ്ട്. 20 കോടിക്ക് മുകളിൽ വരുമാനമുണ്ടാക്കിയ പത്തിൽ അഞ്ച് വണ്ടികളും കേരളത്തിലുള്ളവയാണ്. കടുത്ത അവഗണന നേരിടുമ്പോഴാണ് വരുമാനത്തിൽ കേരളത്തിന്റെ കുതിപ്പ്.
Advertisements
എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയശേഷമാണ് കേരളത്തിന് ഒരേയൊരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചത്. പാതകൾ സജ്ജമാക്കാത്തതിനാൽ വന്ദേഭാരതിന് അനുവദനീയമായ വേഗത്തിൽ ഓടാനുമാകുന്നില്ല. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷനുകളുടെ വരുമാനത്തിൽ ആദ്യ പത്തിൽ കേരളത്തിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുണ്ട്. തിരുവനന്തപുരം നാലും എറണാകുളം അഞ്ചും കോഴിക്കോട് ഒമ്പതും സ്ഥാനത്തുണ്ട്. 205.81 കോടി രൂപയാണ് തിരുവനന്തപുരം സ്റ്റേഷന്റെ 2022- 23 വർഷത്തെ വരുമാനം. 193.34 കോടി രൂപയാണ് എറണാകുളം സ്റ്റേഷന് ലഭിച്ചത്.
കോഴിക്കോടിന് 148.90 കോടി. 1085 കോടി രൂപ വരുമാനം നേടിയ ചെന്നൈ സെൻട്രലാണ് ഒന്നാമത്. 525 കോടി രൂപ വരുമാനമുള്ള ചെന്നൈ എഗ്മോറാണ് തൊട്ടുപിന്നിൽ. ദക്ഷിണ റെയിൽവേക്ക് 39,214 കോടി രൂപയാണ് യാത്രക്കാരില്നിന്നുള്ള 2022-–-23 വർഷത്തെ വരുമാനം. ഇളവുകൾ വെട്ടിക്കുറച്ചും ഫ്ലക്സി നിരക്കിൽ ട്രെയിനുകളോടിച്ചുമാണ് ഈ വരുമാനവർധന.