KOYILANDY DIARY

The Perfect News Portal

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വിഷയത്തെ രാഷ്ട്രീയത്തിന് അതീതമായി കാണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി പാര്‍ലമെന്റില്‍ സ്പീക്കര്‍ക്ക് പിന്നാലെ രാഷ്ട്രപതിയും അടിയന്തരാവസ്ഥാ കാലം ഓര്‍മ്മിപ്പിച്ച് പരാമര്‍ശം നടത്തി.

Advertisements

നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങളെ പ്രശംസിച്ചും പുതിയ സര്‍ക്കാരിന്റെ ഭാവി പദ്ധതികളുടെ വിവരണങ്ങളും അടങ്ങുന്നതായിരുന്നു രാഷ്ട്രപതിയുടെ പതിനെട്ടാം ലോക്‌സഭയിലെ ആദ്യനയപ്രഖ്യാപന പ്രസംഗം. ലോക്‌സഭാ വോട്ടെടുപ്പില്‍ ജമ്മു കശ്മീര്‍ ജനത റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രാഷ്ട്രപതി ആരംഭിച്ചു.

 

മോദി സര്‍ക്കാരില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചുവെന്നും സ്ഥിരതയുളള സര്‍ക്കാരിനെയാണ് ജനങ്ങള്‍ ആഗ്രഹിച്ചതെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. നീറ്റ് -നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണം നടത്തുന്ന കേന്ദ്രസര്‍ക്കാരിലുളള പൂര്‍ണവിശ്വാസം രേഖപ്പെടുത്തിയും പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമര്‍ശിച്ചും രാഷ്ട്രപതി പരാമര്‍ശം നടത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ രാഷ്ട്രീയത്തിന് അതീതമായി കാണരുതെന്നും ഒറ്റക്കെട്ടായി പരിഹാരം കാണണമെന്നും രാഷ്ട്രപതി പറഞ്ഞു.

Advertisements

 

അടിയന്താരവസ്ഥാ കാലത്തെ ഓര്‍മ്മിച്ച് കോണ്‍ഗ്രസിനെതിരെ ഒളിയമ്പുകളുമായി സ്പീക്കര്‍ക്ക് പിന്നാലെ രാഷ്ട്രപതിയും രംഗത്തെത്തി. അടിയന്തരാവസ്ഥ രാജ്യചരിത്രത്തിലെ കറുത്ത ദിനങ്ങളായിരുന്നുവെന്നും ഭരണഘടനയ്ക്ക് മേലുളള ആക്രമണമായിരുന്നുവെന്നും രാഷ്ട്രപതി.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചരിത്രമാകുമെന്നും രാജ്യം മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും രാഷ്ട്രപതി പറഞ്ഞു. കുതിരപ്പുറത്തുളള അംഗരക്ഷകരുടെ അകമ്പടിയോടെ പാര്‍ലമെന്റിലെത്തിയ രാഷ്ട്രപതിയെ ചെങ്കോലേന്തിയാണ് പ്രധാനമന്ത്രിയും ലോക്‌സഭാ, രാജ്യസഭാ അധ്യക്ഷന്മാരും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സ്വീകരിച്ചത്. അതേസമയം കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ച ആം ആദ്മി അംഗങ്ങള്‍ പുറത്ത് പ്രതിഷേധം നടത്തി.