വടകരയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരേ പെട്രോള്‍ ബോംബേറ്
കോഴിക്കോട്: വടകരയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരേ പെട്രോള്‍ ബോംബേറ്. കോട്ടക്കടവ് കക്കട്ടിയില്‍ സജീര്‍ മന്‍സിലില്‍ അബ്ദുള്‍ റസാഖി (61)ൻറെ വീടിന് നേരേയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ ആക്രമണമുണ്ടായത്. വീടിൻറെ ചുമരിലാണ് ബോംബ് പതിച്ചത്. ചുമരില്‍നിന്ന് തീപടര്‍ന്ന് കരിപിടിച്ചനിലയിലാണ്. വീട്ടിലെ ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തിട്ടുണ്ട്.

പോക്‌സോ കേസില്‍ കഴിഞ്ഞ ദിവസമാണ് അബ്ദുള്‍ റസാഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വീടിന് സമീപം കളിക്കുകയായിരുന്ന പത്തുവയസ്സുകാരിയെ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവ സമയത്ത് ഇയാളുടെ വീട്ടുകാര്‍ പുറത്തുപോയിരിക്കുകയായിരുന്നു. പീഡനത്തിനിരയായി ഭയന്ന് കരഞ്ഞ പെണ്‍കുട്ടിക്ക് പ്രതി മിഠായി വാങ്ങാനും പണം നല്‍കി.

സംഭവം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ പ്രതിയുടെ വീടിന് നേരേ ആക്രമണമുണ്ടായത്.

