ദേശീയപാതയിൽ നിന്ന് പുത്തലത്ത് കുന്നിലേക്കുള്ള യാത്ര സൗകര്യം നഷ്ടപ്പപെടുമെന്ന ആശങ്കയിൽ ജനങ്ങൾ

കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പന്തലായനി പുത്തലത്ത് കുന്നിലെ 85 കുടുംബങ്ങൾ യാത്ര സൗകര്യം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന ഭാഗമാണിത്. സർവീസ് റോഡിൽ എത്താനുള്ള പ്രയാസമാണ് ഇവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നത്. ബൈപ്പാസിൻ്റെ സർവീസ് റോഡിലേക്ക് എത്തണമെങ്കിൽ 8 മീറ്ററോളം താഴ്ചയിലേക്കിറങ്ങേണ്ട അവസ്ഥയാണ്. വീടുകളിലേക്കെത്താനും തിരികെ പോകാനും ഇതേ അവസ്ഥയാണ്.

രണ്ടുമീറ്ററോളം സർവീസ് റോഡ് ഉയർത്തി പ്രശ്നം പരിഹരിക്കാമെന്ന് നേരത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ച നടത്തി തീരുമാനമായതാണെന്നാണ് നാട്ടുകാർ പറയുന്നത്. പല സ്ഥലങ്ങളിലും സർവീസ് റോഡിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും. ഇവിടെ സ്ഥിതി നേരെ മറിച്ചാണ്. രോഗികളും, പ്രായമായവരും, സ്കൂൾ കുട്ടികളും, മറ്റു ജോലിക്ക് പോകുന്നവർക്കും വലിയ ദുരിതമായിരിക്കുകയാണ്.
ഒരു അപകടം വന്നാൽ ആംബുലൻസിന് പോലും എത്താൻ പറ്റാത്ത രീതിയിലാണ് നിർമ്മാണം നടക്കുന്നത്. കൊയിലാണ്ടി മുനിസിപ്പാലിറ്റി ഒരു കോടി രൂപ നൽകിയാൽ മുൻസിപ്പാലിറ്റിയിലെ എല്ലാ റോഡുകളും സർവീസ് റോഡുകളുമായി ബന്ധിപ്പിക്കുമെന്ന് നേരത്തെ എൻ.എച്ച്.എ.ഐയും കരാർ കമ്പനി അധികൃതരും പറഞ്ഞതായി നാട്ടുകാർ പറയുന്നു. പക്ഷേ ഇതുവരെ ഒരു തീരുമാനവുമായില്ലെന്നാണ് ആക്ഷേപം.
പ്രശ്നത്തിൽ എം.എൽ.എയും നഗരസഭാധികാരികളും ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡിന്റെ വഴിയടയുന്നത് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് വാർഡ് കൗൺസിലർ പ്രജിഷ പറഞ്ഞു. കൂടാതെ വീടുകളിലേക്കുള്ള വഴിയടയുന്ന പ്രശ്നവും ഇവിടെയുണ്ടെന്നും അവർ പറഞ്ഞു.
