മോദിയുടെ സന്ദർശനത്തിൽ ജനം ബന്ദിയായി: തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കി. ഒപ്പം ജനങ്ങൾക്ക് ദുരിതവും. ബസ്സ് സ്റ്റേഷനും കടകളും ഇന്നലെ മുതലേ അടഞ്ഞ് കിടക്കുന്നു. വാഹനഗതാഗതം നിലച്ചു. സഞ്ചാ സ്വാതന്ത്ര്യം ഇല്ലാത്ത സ്ഥിതിയിലാണ് തിരുവനന്തപുരത്ത്. സിറ്റി പൊലീസ് മേധാവി സി എച്ച് നാഗരാജുവിന്റെ നേതൃത്വത്തിൽ 1500ൽ അധികം പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിനെയും റെയിൽവേ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
തമ്പാനൂർമുതൽ സെൻട്രൽ സ്റ്റേഡിയംവരെയുള്ള വഴികളെല്ലാം നിരീക്ഷണത്തിലാണ്. റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല. പരിസരപ്രദേശത്തെ കടകൾ അടച്ചിടും. സെക്രട്ടറിയറ്റിൽ ജീവനക്കാരുടെ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല. നഗരത്തിൽ രാവിലെ ഏഴുമുതൽ രണ്ടുവരെ ഗതാഗതനിയന്ത്രണമുണ്ട്.
തമ്പാനൂർ കെഎസ്‌ആർടിസി ടെർമിനലിലെ പാർക്കിങ് തിങ്കളാഴ്‌ചമുതൽ നിയന്ത്രിച്ചു. ചൊവ്വ രാവിലെ എട്ടുമുതൽ 11 വരെ ടെർമിനൽ അടച്ചിടും. വികാസ്‌ഭവനിൽനിന്നാകും ബസുകൾ സർവീസ് നടത്തുക. റെയിൽവേ സ്റ്റേഷനകത്തെ കടകൾ രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ചൊവ്വാഴ്‌ച രാവിലെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ പകൽ രണ്ടരമുതൽ നാലരവരെയായി പുനക്രമീകരിച്ചു.