കോഴിക്കോടൻ ഭാഷയെ ലോകത്തോളമെത്തിച്ച നടനാണ് മാമുക്കോയയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: മലയാള സിനിമാലോകം മാമുക്കോയ എന്ന നടന് അർഹിക്കുന്ന ആദരം നൽകിയില്ലെന്ന് സംവിധായകൻ വി എം വിനു. പലരും അദ്ദേഹത്തെ കാണാൻ വരുമെന്ന് കരുതി. ആരും വന്നില്ല. മരിക്കാൻ എറണാകുളത്ത് പോകേണ്ട സ്ഥിതിയാണ്. അങ്ങനെയെങ്കിൽ അനുശോചനമറിയിക്കാൻ ഒരുപാടുപേർ എത്തുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ടൗൺഹാളിൽ കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോടൻ ഭാഷയെ ലോകത്തോളമെത്തിച്ച നടനാണ് മാമുക്കോയയെന്ന് യോഗം ഉദ്‌ഘാടനംചെയ്‌ത് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മനസ്സിനുള്ളിൽ മതനിരപേക്ഷത കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു മാമുക്കോയയെന്ന് സിപിഐ ദേശീയ അസി. സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, ആര്യാടൻ ഷൗക്കത്ത്, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം എ റസാഖ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, നവാസ് പൂനൂർ, പി ടി ആസാദ്, ഡോ. കെ മൊയ്തു, കെ സി അബു, കാമറാമാൻ വേണുഗോപാൽ, എൽസി സുകുമാരൻ എന്നിവർ സംസാരിച്ചു. ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം രാജൻ സ്വാഗതം പറഞ്ഞു.
Advertisements