KOYILANDY DIARY.COM

The Perfect News Portal

മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികന് പോലീസ് മർദ്ദനം

ഒഡീഷയിൽ മലയാളി വൈദികന് നേരെ പോലീസ് മർദ്ദനം. മതപരിവർത്തനം ആരോപിച്ചാണ് മലയാളി വൈദികൻ ഫാദർ ജോഷി ജോർജിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. ബർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളിയിലാണ് പോലീസിന്‍റെ അക്രമം. നിങ്ങൾ പാകിസ്ഥാനികളാണെന്നും, ക്രിസ്തുമത പരിവർത്തനത്തിന് എത്തിയതാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു മർദ്ദനം.

പള്ളിക്കു സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മർദിക്കാനും തുടങ്ങിയപ്പോൾ‌ തടയാനെത്തിയ ഇടവക വികാരി ഫാ. ജോഷി ജോർജിനെയും പൊലീസ് സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

 

തോളെല്ലിനും കൈക്കും പൊട്ടലുണ്ടായതിനെ തുടർന്ന് ഫാ. ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെ ആക്രമിച്ച സംഭവത്തിനു പിന്നാലെയാണ് ഒഡീഷയിലും സമാന സംഭവമുണ്ടായത്. ജബല്പൂരിലെ ആക്രമണം പാർലമെന്‍റിൽ പോലും ചർച്ചയായിരുന്നു. ജബൽപൂരിലും പൊലീസ് സാന്നിധ്യത്തിലായിരുന്നു സംഘപരിവാർ വൈദികരെ മർദ്ദിച്ചത്‌. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് എഫ്ഐആർ ഇടാൻ തയാറായത്.

Advertisements
Share news