അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം വഗാഡിൻ്റെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിട്ടു

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം. വഗാഡിൻ്റെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിട്ടു പ്രതിഷേധിക്കുന്നു. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി അണ്ടർപ്പാസിന് സമീപം അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണമാണ് നാട്ടുകാർ തടഞ്ഞത്. പ്രദേശത്ത് സംഘർഷവസ്ഥ. വിഷയത്തിൽ ഇടപെട്ട നഗരസഭ കൌൺസിലർ എ. ലളിതയോടും പൊതു പ്രവർത്തകരോടും വഗാഡ് കമ്പനിയുടെ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായി പരാതി. ഇന്ന് കാലത്ത് 7 മണിക്കാണ് നാട്ടുകാരുടെ പ്രതിഷേധം തുടങ്ങിയത്. നഗരസഭ കൌൺസിലർ എ. ലളിതയോടും മറ്റ് പൊതു പ്രവർത്തകരോടും അദാനിയുടെ ജീവനക്കാർ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായും അറിയുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകരും നാട്ടുകാരും ചേർന്ന് വഗാഡിൻ്റെ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധിക്കുന്നു. സമരം ഇപ്പോഴും തുടരുകയാണ്. വഗാഡിൻ്റെ എഞ്ചിനീയർമാർ വരുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും എത്തിയിട്ടില്ല. വഗാഡിൻ്റെ പതിനഞ്ചോളം വാഹനങ്ങൾ നാട്ടുകാർ തടഞ്ഞുവെച്ചിരിക്കുയാണ്.

മുത്താമ്പി റോഡിലെ അണ്ടർപ്പാസിന് തെക്ക് ഭാഗത്ത് ഒരു പ്രദേശത്തെയാകെ വെള്ളപ്പൊക്ക ഭീഷണിയിലാക്കിയാണ് ഡ്രൈനേജ് നിർമ്മിച്ചിരിക്കുന്നത് ഇത് തികച്ചും അശാസ്ത്രീയമാണെന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ ലെവലിനും മുകളിലായാണ് ട്രൈനേജ് നിർമ്മിച്ചിരിക്കുന്നത്. ഇത് ചോദിച്ചറിയാൻ പോയ കൌൺസിലറെയും മറ്റ് പൊതു പ്രവർത്തകരെയും വഗാർഡിൻ്റെ ഉദ്യോഗസ്ഥർ വളരെ മോശമായാണ് പെരുമാറിയത്. ഇതേ തുടർന്നാണ് നിർമ്മാണ പ്രവർത്തനവും വഗാഡിൻ്റെ വാഹനവും തടഞ്ഞുനിർത്തിയുള്ള പ്രതിഷേധം തുടരുന്നത്.

കൊയിലാണ്ടി ദാസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അദാനിയുടെ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം കൌൺസിലർ എ. ലളിത ഉദ്ഘാടനം ചെയ്തു. എസ്. തേജ ചന്ദ്രൻ, എം.എം. ശ്രീധരൻ, സികെ. ജയദേവൻ, സി.കെ. സന്തോഷ്, രഖിൻ രവീന്ദ്രൻ, സുമ കെ.ടി, ടി.കെ. മോഹനൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകുന്നു.

