യുപിയിൽ അധ്യാപിക മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച കുട്ടിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ്
യുപിയിൽ അധ്യാപിക മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച കുട്ടിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ്. സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കൊപ്പം ബുധനാഴ്‌ച്ച മുസഫർനഗർ സന്ദർശിച്ച ഡോ. ജോൺ ബ്രിട്ടാസ് എം പി എഴുതുന്നു.
വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിൻറെ തെളിവാണ് മുസഫർനഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി.
കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും ബാപ്പ ഇർഷാദിനെയും കുടുബാംഗങ്ങളെയും സന്ദർശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജേഷ്ഠന്റെയും തുടർപഠനത്തിനുള്ള സഹായം നൽകാമെന്ന നിർദ്ദേശം ആ കുടുംബം സ്വീകരിച്ചു. എന്നോടൊപ്പം സിപിഐ (എം) പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു . ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി സംഘം ഈ കുടുംബത്തെ സന്ദർശിക്കുന്നത്.

ഈർഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം താങ്ങാകാൻ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കേരളത്തിൻറെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു.

സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞുവെന്ന് ബാപ്പ പറഞ്ഞു. ഭാര്യയോടൊപ്പം വിവാദ അധ്യാപികയായ തൃപ്തി ത്യാഗിയെ രണ്ടു വട്ടം കണ്ടിരുന്നെങ്കിലും താൻ ചെയ്തത് ശരിയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഉണ്ടായതെന്ന് ഇർഷാദ് പറഞ്ഞു.

അത് കൊണ്ടാണ് മറ്റൊരു സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്. ഒരാഴ്ച കഴിഞ്ഞു അഡ്മിഷൻ നൽകാമെന്നാണ് പുതിയ സ്കൂൾ അധികൃതർ അറിയിച്ചത്. കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിൻറെ ഒരു സമ്മാനം കൂടി നൽകിയാണ് ഞങ്ങൾ മുസഫർനഗറിലെ കുഗ്രാമമായ കുബ്ബപ്പൂരിൽ നിന്ന് മടക്കയാത്ര ആരംഭിച്ചത്.
