ആദിവാസി മധ്യവയസ്കനെ കാറിൽ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

ആദിവാസി മധ്യവയസ്കനെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. നബീൽ, വിഷ്ണു എന്നീ പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇവര്‍ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. അതേസമയം നേരത്തെ അറസ്റ്റിലായ പച്ചിലക്കാട് സ്വദേശികളായ അഭിരാം, മുഹമ്മദ് അര്‍ഷാദ് എന്നിവരെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു.

എസ് സി-എസ് ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരവും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മാനന്തവാടി എസ് എം സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലെടുത്ത വാഹനം മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. മാനന്തവാടി കൂടല്‍ കടവ് ഡാമിന് സമീപം ആണ് ഈ ക്രൂരത അരേേങ്ങറിയത്. ഇവിടെയെത്തിയ ഇരു സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ചോദ്യം ചെയ്ത നാട്ടുകാരെയും സംഘം ആക്രമിച്ചു. ഇതിനിടെ കല്ലുമായി ആക്രമിക്കാനെത്തിയ ആളെ തടയുകയായിരുന്നു മാതന്.

പിന്നീട് കാര്‍ മുന്നോട്ടെടുത്തപ്പോൾ ഡോറില്‍ കൈ കുടുങ്ങിയ മാതനെ അരകിലോമീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് മാതന് പറഞ്ഞിരുന്നു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതനെ മന്ത്രി ഒ ആര് കേളു സന്ദര്‍ശിച്ചു. സംഭവത്തില്‍ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

