ആശുപത്രി സംരക്ഷണ നിയമം പ്രാബല്യത്തിൽ
ആശുപത്രി സംരക്ഷണ നിയമം പ്രാബല്യത്തിൽ. ഓഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. കായികമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും നിയമത്തിൻ്റെ പരിധിയിൽ കൊണ്ടു വരുന്നതാണ് ഓർഡിനൻസ്.
ഇതോടെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള നിയമ ഭേദഗതി പ്രാബല്യത്തിലായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി കൊണ്ടു വന്നതാണ് ഓർഡിനൻസ്.
അതിക്രമങ്ങളിൽ ശിക്ഷ ഏഴ് വർഷം വരെയാക്കി വർധിപ്പിച്ചും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് നിശ്ചയിച്ചുമാണ് ഓർഡിനൻസ്. ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പുറമേ നഴ്‌സിംഗ് കോളജുകൾ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിയമപരിരക്ഷ വ്യാപിപ്പിക്കും.