കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷക നേതാക്കൾ രംഗത്ത്

കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷക നേതാക്കൾ രംഗത്ത്. സംഭവ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ പറഞ്ഞു.

കങ്കണയെ മർദിച്ചെന്നാരോപിക്കുന്ന വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) യിലെ വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) വിഭാഗവും കിസാൻ മജ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. കുൽവിന്ദറിന്റെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സമരം ചെയ്യുമെന്നും കർഷക നേതാക്കൾ പറഞ്ഞു.

അതേസമയം, കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന സംഭവം വലിയ രീതിയിലാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കർഷർ നൂറും ഇരുനൂറും രൂപ വാങ്ങിയാണ് സമരം ചെയ്യുന്നത് എന്ന വിദ്വേഷ പരാമര്ശത്തിനെതിരെയായിരുന്നു ഉദ്യോഗസ്ഥയുടെ എയർപോർട്ടിൽ വെച്ചുള്ള പ്രതികണം.

