കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട തുടരുന്നു; എം ഡി എം.എ യുമായി ഒരാൾ പിടിയിൽ

കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട. എം ഡി എം.എ യുമായി ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി എടവണ്ണപാറ ചോലയിൽ ഹൗസിൽ മുബഷീർ. കെ (33)നെ ആണ് പിടികൂടിയത്. 11.31 ഗ്രാം എം ഡി എം.എയാണ് പിടികൂടിയത്. സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്താനായി വന്ന ഇയാളെ നാർക്കോട്ടിക്ക് സെൽ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ ജി ബാലചന്ദ്രൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ അരുൺ വി. ആറിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് പിടികൂടിയത്.

കോഴിക്കോട് ജില്ലയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ.പി എസിൻ്റെ നിർദേശത്തെ തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കിയതിൽ രഹസ്യ വിവരത്തിൽ തുടർന്ന് ഗോവിന്ദപുരത്തെ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിലാണ് 11.31 ഗ്രാം എം.ഡി എം.എ യുമായി ഇയാളെ പിടികൂടുന്നത്.

ബംഗളൂരുവിൽ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ കോഴിക്കോട്, മലപ്പുറം ഭാഗത്ത് എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരിൽപ്പെട്ടയാളാണ് മുബഷീർ. കോഴിക്കോട് സിറ്റിയിലെ യുവാക്കളെയും, വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് ലഹരി വിൽപന നടത്തുന്നത്. ഡാൻസാഫ് സംഘത്തിൻ്റെ ഏറെ നാളത്തെ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്.പിടിയിലായ മുബഷീർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. മുമ്പ് വാഴക്കാട് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസുണ്ട്.

ഡൻസാഫ് ടീമിലെ എസ്.ഐ മാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്മാൻ കെ, SCPO മാരായ സരുൺ കുമാർ പി.കെ, അതുൽ ഇ വി, ദിനീഷ് പി.കെ, അഭിജിത്ത് പി, മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐമാരായ സന്തോഷ് സി, പ്രവീൺ കുമാർ എസ് കെ, Scpo മാരായ ബൈജു വി, വിജീഷ് പി, ദിവാകരൻ, രൻജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഡാൻസാഫ് സംഘം ലഹരിക്കെതിരെ നഗരത്തിൽ നിരീക്ഷണം ശക്തമാക്കി
മയക്കുമരുന്ന് ലോബികളെ ശക്തമായി നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി റെയിൽവെ സ്റ്റേഷൻ പരിസരം, ബസ്സ് സ്റ്റാൻ്റ് , മാളുകൾ, ലോഡ്ജ് , ബീച്ച്, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. പിടിയിലായ മുബഷീർ ആർക്കൊക്കെയാണ് ഇവിടെ ലഹരി മരുന്ന് കച്ചവടം ചെയ്യുന്നതെന്നും, ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോട്ടിക്ക് സെൽ അധിക ചുമതലയുള്ള അസി. കമ്മീഷണർ ജി. ബാലചന്ദ്രൻ പറഞ്ഞു.
