KOYILANDY DIARY.COM

The Perfect News Portal

ഗ്യാസ് ബുക്കിംഗിന്റെ പേരിൽ ഫോണിലേക്ക് വരുന്ന ലിങ്ക് തുറക്കരുത്; അക്കൗണ്ട് നിമിഷങ്ങൾക്കുള്ളിൽ കാലിയാകും

.

സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്‌ഡേഷന്റെയും പേരിൽ സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മുതലെടുത്ത് ഉപഭോക്താക്കളെ വലയിലാക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. തട്ടിപ്പിന്റെ ആദ്യപടിയായി ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയക്കുകയും, തുടർന്ന് വാട്സാപ്പ് വഴി ബന്ധപ്പെട്ട് ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയൽ കൈമാറുകയും ചെയ്യുന്നു.

 

ഗ്യാസ് ബുക്കിംഗ് വിവരങ്ങൾ പുതുക്കാനോ കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടും. എന്നാൽ, ഈ എപികെ (APK) ഫയൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈലിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമെത്തുകയും, ബാങ്ക് വിവരങ്ങളും യുപിഐ (UPI) പിൻ നമ്പറുകളും ചോർത്തി അക്കൗണ്ടിൽ നിന്ന് പണം അപഹരിക്കപ്പെടുകയും ചെയ്യുന്നു.

Advertisements

 

ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. വാട്സാപ്പ് വഴിയോ എസ്എംഎസ് വഴിയോ ലഭിക്കുന്ന അപരിചിതമായ ലിങ്കുകളും എപികെ ഫയലുകളും യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്. സിലിണ്ടർ ബുക്കിംഗിനും പേയ്‌മെന്റിനുമായി ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ അംഗീകൃത മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കുക.

 

അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ നേരിട്ട് ഏജൻസിയുമായി ബന്ധപ്പെട്ട് സത്യാവസ്ഥ ഉറപ്പുവരുത്തണം. ബാങ്ക് വിവരങ്ങളോ പാസ്‌വേഡുകളോ അപരിചിതമായ ഇടങ്ങളിൽ നൽകരുത്. ഏതെങ്കിലും സാഹചര്യത്തിൽ സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

Share news