മോക്ക ചുഴലിക്കാറ്റ്; സമീപകാലത്തെ ഏറ്റവും വലിയ സൂപ്പർ സൈക്ലോൺ
നേപിത: അതിതീവ്ര മോക്ക ചുഴലിക്കാറ്റിനെത്തുടർന്ന് മ്യാന്മറിൽ മരിച്ചവരുടെ എണ്ണം ആറായി. എഴുന്നൂറിലധികം ആളുകൾക്ക് പരിക്കേറ്റു. റാഖൈൻ സംസ്ഥാനം ദുരന്തബാധിതമേഖലയായി പ്രഖ്യാപിച്ചു. 3.6 മീറ്റർ വരെ ഇവിടെ കടൽനിരപ്പുയർന്നു. പ്രദേശത്തുനിന്ന് ആയിരത്തലേറെപ്പേരെ രക്ഷപ്പെടുത്തി. സിറ്റ്‌വെ നഗരത്തില്‍ വ്യാപന നാശനഷ്ടമുണ്ടായി. ഏഴുനൂറിലേര്‍പേര്‍ക്ക് പരിക്കേറ്റു.
അതേസമയം, ബംഗ്ലാദേശ് നഗരമായ കോക്‌സ് ബസാറിൽനിന്ന് മോക്ക ഏറെക്കുറെ ഒഴിവായി. നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. സെന്റ് മാർട്ടിൻ ദ്വീപിലും ടെക്‌നാഫിലും രണ്ടായിരത്തോളം വീട് തകർന്നതായും 10,000 വീടിന് കേടുപാട് സംഭവിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
സമീപകാലത്തെ ഏറ്റവും വലിയ സൂപ്പർ സൈക്ലോൺ
ഇന്ത്യൻ സമുദ്രത്തിൽ രൂപപ്പെട്ട അതി തീവ്ര ചുഴലിക്കാറ്റായ മോക്ക, 2000 നു ശേഷമുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ് ഹാവായ് ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ വിലയിരുത്തി. തീവ്രതയോടെ തോത് വിലയിരുത്തില്‍ അതിതീവ്രമായ അഞ്ചാം വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 270 കിലോമീറ്ററിനു മുകളിൽ വേഗത്തിലാണ് സൂപ്പർ സൈക്ലോൺ തീരം തൊട്ടത്. കടൽ താപനില 31–-32 ഡിഗ്രി സെൽഷ്യസ് ആയതാണ് കാറ്റിന് തീവ്രത കൂടാൻ കാരണമായത്.
2000 മുതൽ ഇന്ത്യൻ സമുദ്രമേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ള മൂന്നാമത്തെ തീവ്ര ചുഴലിക്കാറ്റാണ് മോക്ക. 2020 മെയ് 20ന് പശ്ചിമ ബംഗാളിനെ വിറപ്പിച്ച അംഫാൻ ചുഴലിക്കാറ്റായിരുന്നു ഇതിനു മുമ്പുണ്ടായ അതിതീവ്ര ചുഴലിക്കാറ്റുകളിലൊന്ന്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അംഫാന് മണിക്കൂറിൽ 240 കിലോമീറ്ററായിരുന്നു വേഗം. 2007 ജൂണിൽ അറബിക്കടലിൽ രൂപപ്പെട്ട് ഒമാൻ തീരത്ത് വീശിയടിച്ച ഗോനു ചുഴലിക്കാറ്റിനും ഇതേ വേഗമായിരുന്നു. ഒഡിഷ സൂപ്പർ സൈക്ലോൺ എന്ന പേരിലറിയപ്പെടുന്ന ചുഴലിക്കാറ്റാണ് ഇന്ത്യൻ സമുദ്രത്തിലുണ്ടായ ഏറ്റവും അതി തീവ്രമായ ചുഴലിക്കാറ്റ്. 1999 ഒക്ടോബർ അവസാനവാരം രൂപപ്പെട്ട് വീശിയടിച്ച ചുഴലിക്കാറ്റിന് മണിക്കൂറിൽ 270 കിലോമീറ്ററായിരുന്നു വേഗം. 9843 പേർ മരിച്ചു.