KOYILANDY DIARY

The Perfect News Portal

എസ്.എസ്.എൽ.സി.പരീക്ഷാമൂല്യനിർണയത്തിൽ സമഗ്ര മാറ്റത്തിനായുള്ള കോൺക്ലേവ് ഇന്ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ സമഗ്ര മാറ്റത്തിനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. അടുത്ത വർഷം മുതൽ വിഷയങ്ങൾക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. മിനിമം മാർക്ക് കൊണ്ടുവന്നാൽ താഴെ തട്ടിലെ ക്ലാസ് മുതൽ വേണമെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്.
എസ്എസ്എൽസിക്ക് വാരിക്കോരി മാർക്കിടുന്നുവെന്ന ആക്ഷേപം കേൾക്കാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി. ഇത് സമ്മതിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഡിയോ പുറത്ത് വന്നതും വിവാദമായിരുന്നു. പഴി കേൾക്കുന്നത് ഒഴിവാക്കാനും ഉയർന്ന മത്സരപരീക്ഷകളിൽ മലയാളി വിദ്യാർത്ഥികൾ പിന്നോട്ട് പോകുന്നത് ഒഴിവാക്കാനുമാണ് സമഗ്ര മാറ്റം. ഇത്തവണ എസ്എസ്എൽസി ഫലപ്രഖ്യാപന സമയത്ത് തന്നെ ഇനി സബ്ജക്ട് മിനിമം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു. അതിൻറെ മുന്നോടിയായാണ് എസ്സിഇആർടിയുടെ കോൺക്ലേവ്. 
Advertisements
നിരന്തര മൂല്യനിർണ്ണയത്തിന് മുഴുവൻ മാർക്കും കിട്ടുന്നതിനാൽ നിലവിൽ എഴുത്തു പരീക്ഷ വിഷയങ്ങൾക്ക് 10 മാർക്ക് കിട്ടിയാൽ പോലും പാസാകുന്ന അവസ്ഥയാണ്. വിഷയങ്ങൾക്ക് 12 മാർക്ക് മിനിമം കൊണ്ടുവരാനാണ് ആലോചന. 20 ൽ 20 നൽകുന്ന രീതി മാറ്റി നിരന്തര മൂല്യനിർണയം കൂടുതൽ ശാസ്ത്രീയമാക്കാനും നീക്കമുണ്ട്.