ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചതിനെ ചൊല്ലി സംഘർഷം; നാല് പേർ കൊല്ലപ്പെട്ടു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി സംഘർഷം. നാല് പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റു. സംഘർഷങ്ങളെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യു പ്രഖ്യാപിച്ചു. സർക്കാർ ഭൂമി കൈയേറി നിർമിച്ചതെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ മദ്രസ കെട്ടിടം തകർത്തതിനെ തുടർന്നാണ് ഹൽദ്വാനിയിൽ സംഘർഷമുണ്ടായത്.
ബൻഭുൽപുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങൾക്കും ട്രാൻസ് ഫോമറിനും തീയിട്ടു. ആളുകളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കൈയേറിയ മൂന്ന് ഏക്കർ തിരിച്ചുപിടിച്ചിരുന്നതായും മദ്രസ കെട്ടിടം പൂട്ടി സീൽ ചെയ്തിരുന്നതായും മുനിസിപ്പൽ കമീഷണർ പറഞ്ഞു. ഏതാനും ദിവസങ്ങളായി കോർപറേഷന്റെ നേതൃത്വത്തിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.