ക്രിസോസ്റ്റം പുരസ്കാരം; അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി എം എ ബേബി

പത്തനംതിട്ട: പത്മഭൂഷൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ അവാർഡായി ലഭിച്ച 50,000 രൂപയിൽ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ബാക്കി തുക മാർ ക്രിസോസ്റ്റം ഫൗണ്ടേഷന് അന്നു തന്നെ തിരിച്ചു നൽകിയിരുന്നു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് എം എ ബേബിക്ക് സമ്മാനിച്ചത്.

അമ്പതിനായിരം രൂപയും ആർടിസ്‌റ്റ് ഭട്ടതിരി രൂപകൽപന ചെയ്‌ത ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് മികവ് തെളിയിച്ചവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. മാർ ക്രിസോസ്‌റ്റവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് എം എ ബേബി. ‘ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം വലിയ മെത്രാപൊലീത്ത’എന്ന പേരിൽ പുസ്‌തകവും രചിച്ചിട്ടുണ്ട്. ‘ക്രൈസ്‌റ്റ്, മാർക്‌സ്, ശ്രീനാരായണഗുരു’ എന്ന പേരിൽ പുസ്‌തകം ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നും ജൂറി വിലയിരുത്തിയിരുന്നു.

