ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം
ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ ഷെഡ് അക്രമിച്ചു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഉടമസ്ഥതയിലുള്ള ഷെഡാണ് അക്രമിച്ചത്. സമീപവാസികള്‍ ബഹളംവെച്ച് കാട്ടാനയെ തുരത്തി. ചക്ക കൊമ്പന്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് എട്ടാമത്തെ ആക്രമണമാണ് മേഖലയില്‍ നടത്തുന്നത്.
301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ വീടാണ് അക്രമിച്ചത്. സംഭവ സമയം വീടിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെച്ച് ആനയെ തുരത്തുകയായിരുന്നു. ആന തുടര്‍ച്ചയായി ആക്രമണം അഴിച്ചു വിടുകയാണ്. വേറെ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഇവിടെ ജീവിതത്തിനും മരണത്തിനുമിടയില്‍ ഇങ്ങനെ പൊരുതി നില്‍ക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഈ സീസണില്‍ ആദ്യം പന്നിയാറിലെ റേഷന്‍ കട തകര്‍ത്തുകൊണ്ടാണ് ചക്കക്കൊമ്പന്‍ രംഗപ്രവേശനം ചെയ്തത്. തുടര്‍ന്ന് രണ്ട് ദിവസത്തിനുശേഷം 301 കോളനിയിലെത്തി വീട് തകര്‍ത്തു. വ്യാപകമായി കൃഷിയും നശിപ്പിച്ചു. ഇതിനുശേഷം സിങ്ക്കണ്ടത്ത് എത്തിയ ആന വീട് ഭാഗികമായി തകര്‍ത്തു. ഇന്നലെ ആരാധനാലയത്തിന്റെ സംരക്ഷണവേലിയും കൃഷിയും നശിപ്പിച്ചു. ഇതിനിടയില്‍ ബി എല്‍റാവിലും ആന കൃഷി നാശം വരുത്തി. ചക്കക്കൊമ്പനൊപ്പം മുറിവാലനും മേഖലയില്‍ ഭീതി പടര്‍ത്തുകയാണ്.