KOYILANDY DIARY

The Perfect News Portal

സമരതീക്ഷ്‌ണതയിൽ വാർത്തെടുത്ത പോരാളി

സമരതീക്ഷ്‌ണതയിൽ വാർത്തെടുത്ത പോരാളി സൗമ്യദീപ്‌തിയാർന്ന സാന്നിധ്യം. അതാണ്‌ കോടിയേരി ബാലകൃഷ്‌ണൻ എന്ന നേതൃപാടവത്തിന്റെ മുഖമുദ്ര. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ നിറവേറ്റിയാണ്‌ അദ്ദേഹം വിടവാങ്ങുന്നത്‌. 2015ലെ ആലപ്പുഴ സമ്മേളനത്തിലാണ്‌ ആദ്യം സെക്രട്ടറിയായത്‌. 2018ൽ തൃശൂർ സമ്മേളനത്തിൽ രണ്ടാമൂഴം. എറണാകുളത്ത്‌ ചേർന്ന സമ്മേളനത്തിൽ 2022ൽ വീണ്ടും സെക്രട്ടറിയായി. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന്‌ ആറുമാസത്തിനുശേഷം ആഗസ്‌തിൽ പദവി ഒഴിഞ്ഞു. തുടർഭരണം നേടുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ്‌ തൃശൂർ സമ്മേളനം കോടിയേരിയിൽ അർപ്പിച്ചത്‌. അത്‌ കൈവരിച്ച ആത്മസംതൃപ്‌തിയോടെയാണ്‌ എറണാകുളം സമ്മേളനത്തിലേക്ക്‌ അദ്ദേഹം പാർട്ടിയെ നയിച്ചത്‌.

കണ്ണൂരിലെ രാഷ്ട്രീയ ഭൂമികയാണ് എന്നും കോടിയേരിയുടെ കരുത്ത്. തലശേരിയിലെ കോടിയേരിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് ജനനം. ഹൈസ്‌കൂൾ വിദ്യാ ഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രി ക്കു ചേർന്നു. മാഹി കോളേജിൽ പഠിക്കുമ്പോൾ കെഎസ്എഫ് പ്രവർത്തകനായി വിദ്യാർഥി സംഘടനാ പ്രവർത്തനം തുടങ്ങി. കോളേജ് യൂണിയൻ ചെയർമാനായി. തുടർന്ന്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ പ്രവർത്തനകേന്ദ്രം തലസ്ഥാനമായി.

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ 1973ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. 1973 മുതൽ 1979 വരെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായി. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പും ശേഷവുമുള്ള കാലം എസ്എഫ്ഐയെ സംബന്ധിച്ച് നിർണായകമായിരുന്നു. അടിയന്തരാവസ്ഥക്കുമുമ്പ് കേരള ത്തിലെ അച്യുതമേനോൻ സർക്കാരിന്റെ പിന്തുണയോടെ കെഎസ്‌യുവും മറ്റു പിന്തിരിപ്പൻ ശക്തികളും എസ്എഫ്ഐയെ തകർക്കാൻ ശ്രമിച്ചു. – 1971ലെ തലശേരി കലാപത്തിൽ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരാനും സഹായം നൽകാനുമുള്ള സ്ക്വാഡ് പ്രവർത്തനത്തിൽ സജീവമായി. 1970ൽ സിപിഐ എം ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാകുമ്പോൾ കോടിയേരി ലോക്കൽ സെക്രട്ടറിയായിരുന്നു.

Advertisements

1980 മുതൽ 1982 വരെ ഡി വൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി,  1990 മുതൽ അഞ്ചു വർഷം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി,  കൂത്തുപറമ്പ് വെടിവയ്‌പ്, കെ വി സുധീഷി ന്റെ കൊലപാതകം തുടങ്ങി സംഭവബഹുലമായ കാലമായിരുന്നു അത്. 1988ൽ ആലപ്പുഴയിൽ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മി റ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 2002ൽ ഹൈദരാബാദിൽ നടന്ന 17-ാം പാർ ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ലെ 19-ാം പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയിൽ കോടിയേരിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. പൊലീസ് അറസ്റ്റ് ചെയ്‌ത് ലോക്കപ്പിലിട്ട് രണ്ടു ദിവസം മർദിച്ചു. രണ്ടു ദിവസം കഴിഞ്ഞ് മിസ പ്രകാരം അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. കണ്ണൂർ സെ ൻട്രൽ ജയിലിൽ പിണറായി വിജയൻ, ഇമ്പിച്ചിബാവ, വി വി ദക്ഷിണാമൂർത്തി, എം പി വീരേന്ദ്രകുമാർ, ബാഫഖി തങ്ങൾ എന്നിവർക്കൊപ്പം ജയിൽവാസം. ഈ സമയം രാഷ്ട്രീയപഠനവും ഹിന്ദി പഠനവും നടന്നു.

തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെഎൻയുവിലെ വിദ്യാർഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാൽപ്പാടി വാസുവിന്റെ വധത്തിൽ പ്രതിഷേധിച്ച് നടന്ന സമരം, കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയിൽവേ സമരം എന്നിവയിൽ പങ്കെടുത്തപ്പോൾ പൊലീസിന്റെ ഭീകര മർദനമേറ്റു.

1982, 87, 2001, 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തലശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ എൽഡിഎഫ് സർക്കാരിൽ ആഭ്യന്തര- ടൂറിസം മന്ത്രിയായി. കേരളാ പൊലീസിനെ ആധുനിക വൽക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നൽകി. ഭരണകൂടത്തിന്റെ മർദനോപകരണം എന്ന കുപ്രസിദ്ധിയിൽനിന്ന് ജനസേവ കരാക്കി കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതിൽ കോടിയേരിയെന്ന ഭരണകർത്താവിന്റെ കൈയൊപ്പു പതിഞ്ഞു. ജനമൈത്രി പൊലീസ് കേരളത്തിന് പുതിയ അനുഭവമായി. ക്രമസമാധാന പാലനത്തിൽ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയർത്തി.

ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹം നടത്തിയ ഭാവനാപൂർണമായ പ്രവർത്തനം കാരണമായി. പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ നിയമസഭയിൽ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്‌മകൾ തുറന്നുകാട്ടാനും ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളെ തത്സമയം കണ്ടെത്തി പൊളിക്കാനും സമർഥമായ നേതൃത്വംനൽകി.