തിരുനെല്ലിയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം; പ്രതി ദിലീഷിനേയും കുട്ടിയെയും കണ്ടെത്തി

വയനാട് തിരുനെല്ലി അപ്പപ്പാറയിലെ പ്രവീണയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. ഒൻപതു വയസുകാരി മകളേയും പ്രതി ദിലീഷിന്റെ കൂടെ കണ്ടെത്തി. അടുത്ത തോട്ടത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പ്രവീണയുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ ഒൻപതു വയസുകാരി മകളേയും പ്രതിയെയും കാണാതായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റും.

തിരുനെല്ലി വാകേരിയിൽ വാടകവീട്ടിൽ താമസിക്കുന്ന പ്രവീണ ഇന്നലെയാണ് വെട്ടേറ്റ് മരിച്ചത്. ഭർത്താവുമായി അകന്നു കഴിയുന്ന ഇവർ ദിലീഷും ഒത്തായിരുന്നു താമസം. പ്രവീണയ്‌ക്കൊപ്പം മക്കളായ അനർഘ, അഭിന എന്നിവരും താമസിച്ചുവരികയായിരുന്നു. 14 വയസുള്ള അനർഘയ്ക്കും വെട്ടേറ്റിരുന്നു. ചെവിക്കും കഴുത്തിലുമാണ് അനർഘയ്ക്ക് വെട്ടേറ്റത്. അനർഘയെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

പ്രവീണയുടെ മൂത്ത മകൾ അനർഘ അപകടനില തരണം ചെയ്തു. അനർഘയാണ് അയൽവാസികളോട് അമ്മയെ ആക്രമിച്ച വിവരം അറിയിച്ചത്. ഈ സമയം കുട്ടിയുടെ തലയിൽ നിന്ന് രക്തസ്രാവം ഉണ്ടായിരുന്നു. നാട്ടുകാർ എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം വീടിന് അരികിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട പ്രവീണയും ഒപ്പം കഴിഞ്ഞിരുന്ന ദിലീഷും പുറംലോകവുമായി കാര്യമായ ബന്ധമില്ലാത്തവരെന്ന് നാട്ടുകാർ പറയുന്നു. അയൽവാസികളോട് പോലും അടുപ്പം ഇല്ലായിരുന്നു. തോട്ടത്തിന് ഉള്ളിലെ വീട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.

