കല്ലടിക്കോട് അപകടം; പിഴവ് പറ്റിയതായി ലോറി ഡ്രൈവർ

നാല് കുട്ടികളുടെ മരണത്തിനിടയാക്കിയ കല്ലടിക്കോട് അപകടത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോൺ പിഴവ് പറ്റിയതായി സമ്മതിച്ചു. അമിത വേഗതയിൽ ഓവർടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമൻ്റ് ലോറി മറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. പ്രജീഷ് ജോണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അതേസമയം മരിച്ച കുട്ടികൾക്ക് നാടിന്റെ കണ്ണീർപ്പൂക്കൾ. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണ് നാലുപേർക്കും അന്ത്യനിദ്ര ഒരുക്കിയത്. വിദ്യാര്‍ത്ഥിനികളെ അവസാനമായി ഒരു നോക്കുകാണാന്‍ നൂറ് കണക്കിനാളുകളാണ് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഹാളിലും എത്തിയത്. മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണൻകുട്ടിയും കരിമ്പനക്കൽ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ പനയമ്പാടം സ്വദേശികൾ നിദ ഫാത്തിമ, റിദ ഫാത്തിമ, പി എ ഇർഫാന ഷറിൻ, എ എസ് അയിഷ എന്നിവരാണ് മരിച്ചത്. സ്കൂളിൾ നിന്ന് പരീക്ഷ കഴിഞ്ഞു അഞ്ചു പേരൊന്നിച്ച് മടങ്ങുമ്പോഴാണ് അപകടം. സഹപാഠി അജ്ന തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

