വിഴിഞ്ഞം തുറമുഖം; വികസന ചരിത്രത്തിൽ ഉജ്ജ്വല അധ്യായം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വല അധ്യായം തുന്നിച്ചേർത്താണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015- ആഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖത്തിനായി കരാർ ഒപ്പുവെച്ചത്. ആ വർഷം ഡിസംബറിൽത്തന്നെ നിർമാണം ആരംഭിച്ചു.

തുറമുഖം സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധയും കരുതലുമാണ് 2016മുതൽ സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു. പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കിയും പ്രതിമാസ അവലോകനം നടത്തിയും ദൈനംദിന അവലോകനങ്ങൾക്ക് പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കിയുമാണ് നിർമാണം മുന്നോട്ട് കൊണ്ടുപോയത്. സംസ്ഥാനത്തിനകത്തും പുറത്തുംനിന്ന് നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. സമയകൃത്യത ഉറപ്പാക്കി. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പിനായി.

വിഴിഞ്ഞം തുറമുഖത്തിന് 8,867 കോടിരൂപയാണ് മുതൽമുടക്ക്. ഇതിൽ 5,595 കോടിരൂപ സംസ്ഥാന സർക്കാരും 818 കോടിരൂപ കേന്ദ്ര സർക്കാരുമാണ് ചെലവാക്കുന്നത്. തുറമുഖ നിർമാണത്തിനുള്ള കരാർ ഒപ്പുവയ്‌ക്കുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എട്ട് കോടിരൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തത്. സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാത്രം ഇതുവരെ 100 കോടിരൂപ ചെലവഴിച്ചു.

വിഴിഞ്ഞം നിവാസികളുടെ പ്രശ്നപരിഹാരത്തിനായി സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും ക്ഷേമപ്രവർത്തനം നടത്തി. അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് നേരിട്ട് ലഭ്യമാകുന്നത്. ഇനി രാജ്യത്തെ കണ്ടെയ്‌നർ ബിസിനസിന്റെ കേന്ദ്രമായി കേരളം മാറും. ഇത് സർക്കാരും ജനങ്ങളും ഒരുമിച്ചുനിന്ന് യാഥാർത്ഥ്യമാക്കുന്ന സ്വപ്നമാണ്. അഭിമാനപൂർവം ഈ നേട്ടം നമുക്ക് ആഘോഷമാക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.

