ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി; ധനമന്ത്രി

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലാഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വായ്പ എടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി നൽകും. സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിക്കും. സ്ഥലം നിശ്‌ചയിച്ചിട്ടില്ല. ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദം നേടിയാൽ ഓക്സഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേരാനാകും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകുകയാണ് സർക്കാർ സമീപനമെന്ന് മന്ത്രി അറിയിച്ചു. എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം പണിയും. സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങും. ക്യാമ്പസുകൾ സംരംഭകരെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കൂടിയായി മാറിയതായും മന്ത്രി പറഞ്ഞു.

