KOYILANDY DIARY.COM

The Perfect News Portal

ലോക കുതിരയോട്ടമത്സരത്തില്‍ മലപ്പുറം സ്വദേശിക്ക് നേട്ടം

മലപ്പുറം: ലോക കുതിരയോട്ടമത്സരത്തില്‍ നേട്ടം കൊയ്ത് നിദ അൻജൂം. മണിക്കൂറിൽ 16.7 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായുന്ന കുതിരപ്പുറത്ത്‌ 120 കിലോമീറ്റർ താണ്ടാൻ നിദ അൻജൂം എടുത്തത്‌ 7.29 മണിക്കൂർ മാത്രം. ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിൽ നടന്ന ലോക കുതിരയോട്ടമത്സരത്തിലാണ് മലപ്പുറം തിരൂർ സ്വദേശിയായ ഇരുപത്തൊന്നുകാരിയുടെ പടയോട്ടം.
ഇന്റർനാഷണൽ ഇക്വസ്‌ട്രെയിൻ ഫെഡറേഷൻറെ ഏറ്റവും വെല്ലുവിളി നിറഞ്ഞ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ നാലു ഘട്ടങ്ങളും ആദ്യമായി തരണം ചെയ്‌ത്‌ രാജ്യത്തിന് അഭിമാനമായി ദേശീയ പതാക പാറിപ്പറന്നു. കുതിരയുടെ കായികക്ഷമത നിലനിർത്തി നാലു ഘട്ടം പൂർത്തിയാക്കുകയെന്നതായിരുന്നു മത്സരത്തിലെ വെല്ലുവിളി. മത്സരത്തിനിടയിൽ 33 കുതിരകൾ പുറത്തായി. ‘എപ്‌സിലോൺ സലോ’ എന്ന കുതിരയുമായി ഇറങ്ങിയ നിദ ആദ്യഘട്ടത്തിൽ 23ാമതായും രണ്ടാമത്തേതിൽ 26ാമതായും മൂന്നിൽ 24ാമതായും ഫൈനലിൽ 21ാമതായുമാണ് ഫിനിഷ്‌ ചെയ്‌തത്. മണിക്കൂറിൽ 16.7 കിലോമീറ്റർ വേഗതയാണ് നിദ നിലനിർത്തിയത്. 
ഒരു കുതിരയുമൊത്ത് രണ്ടു വർഷത്തിനുള്ളിൽ 120 കിലോമീറ്റർ ദൂരം രണ്ടുവട്ടമെങ്കിലും മറികടന്നാലാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകുക. മലഞ്ചെരിവുകളും ജലാശയങ്ങളും നിറഞ്ഞ കാനനപാതയിലൂടെ ഓരോ ഘട്ടവും നിദ സഹിഷ്ണുതയോടെ മറികടന്നു. ത്രി സ്റ്റാർ റൈഡർ പദവി നേടിയ ഏക ഇന്ത്യൻ വനിതയുമാണ് നിദ. പന്ത്രണ്ടാം ക്ലാസ്‌ വിദ്യാർത്ഥിയായിരിക്കെ അബുദാബി എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ സ്വർണ വാൾ നേടിയാണ് ലോക ചാമ്പ്യൻഷിപ്പുകളിലേക്ക് കടന്നത്‌. 
‘ദീർഘദൂര കുതിരയോട്ടം ഫിനിഷ്ചെയ്ത ആദ്യ ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നു. ലോക ചാമ്പ്യൻഷിപ്പുകൾക്കായുള്ള പരിശീലനത്തിലേക്ക് കടക്കുകയാണ്. രാജ്യത്തിനായി കൂടുതൽ പരിശ്രമിക്കും’– മത്സരം പൂർത്തിയാക്കിയശേഷം നിദ പറഞ്ഞു. യുകെയിലെ ബെർമിങ്ഹാം സർവകലാശാലയിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദവും റഫാൾസ് വേൾഡ് അക്കാദമിയിൽനിന്ന് ഐബി ഡിപ്ലോമയും നേടിയ നിദ റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടിൻറെയും മിൻഹത്ത് അൻവർ അമീൻറെയും മകളാണ്‌. ഡോ. ഫിദ അന്‍ജൂം ചേലാട്ട് സഹോദരിയാണ്‌.

 

Share news