താലൂക്ക് ആശുപത്രിയ്ക്കു മുന്നിൽ യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി

കൊയിലാണ്ടി: സംസ്ഥാന ആരോഗ്യ വകുപ്പും കൊയിലാണ്ടി നഗരസഭയും താലൂക്ക് ആശുപത്രിയോട് അവഗണന കാണിക്കുന്നു എന്ന് ആരോപിച്ച് കൊയിലാണ്ടി നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ ആശുപത്രിയ്ക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ദിനംപ്രതി രണ്ടായിരത്തിലധികം രോഗികൾ വരുന്ന താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർ ഇല്ലാത്തതിനാൽ പാവപ്പെട്ട രോഗികൾ പ്രയാസപ്പെടുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.

ജനറൽ ഒ.പി. മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. ഡോക്ടറെ കാണണമെങ്കിൽ രോഗികൾക്ക് അഞ്ചു മണിക്കൂറിലധികം ക്യൂ നിൽക്കേണ്ട ഗതികേടാണ് ഇന്ന് അനുഭവിക്കുന്നത്.
ഒരു വർഷത്തിലധികമായി ഈ ആശുപത്രിയിൽ സൂപ്രണ്ട് തസ്ഥിക പോലും ഒഴിഞ്ഞുകിടക്കുകയാണ്.
ലക്ഷ്യപദ്ധതി പ്രകാരം ആരംഭിച്ച ഗൈനക്കോളജി വിഭാഗത്തിൽ നാല് ഡോക്ടർമാർ വേണ്ടിടത്ത് വെറും ഒരു ഡോക്ടർ മാത്രമായതിനാൽ ഈ വിഭാഗവും പ്രവർത്തനരഹിതമായിരിക്കുകയാണ്.
പകർച്ച പനി വ്യാപകമായിട്ടും ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങിയിട്ടില്ല.


രാത്രികാലങ്ങളിൽ ആശുപത്രിയിൽ വെറും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.
ആറു നില ആശുപത്രി കെട്ടിടത്തിലെ മൂന്ന് നില കെട്ടിടം ഫയർ ആൻ്റ് സേഫ്റ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ അടഞ്ഞു കിടക്കുകയാണ്. എത്രയും പെട്ടെന്ന് ഫയർ ആൻറ് സേഫ്റ്റിയുടെ അനുമതി വാങ്ങി അടഞ്ഞുകിടക്കുന്ന മൂന്ന് നില കെട്ടിടം തുറന്ന് കൊടുക്കണമെന്നും,
സൗകര്യങ്ങളുണ്ടായിട്ടും കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ അവഗണിക്കുന്ന സർക്കാർ നടപടി തിരുത്തണമെന്നും, ആശുപത്രിയിൽ ആവശ്യത്തിന് വേണ്ട സ്റ്റാഫിനെ നിയമിക്കണമെന്നും യു.ഡിഎഫ്. കൗൺസിലർമാർ പറഞ്ഞു.


ഇനിയും ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോവുമെന്നും കൗൺസിലർമാർ മുന്നറിയിപ്പു നൽകി. യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡർ പി. രത്ന വല്ലി ധർണ്ണ ഉദ്ഘാടനം ചെയ്തു.വി.പി. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, കെ.എം.നജീബ്, എ. അസീസ്, രജീഷ് വെങ്ങളത്തുകണ്ടി, പി.പി. ഫാസിൽ, വി.വി. ഫക്രുദ്ധീൻ, രാജേഷ് കീഴരിയൂർ, കെ.പി. വിനോദ്കുമാർ, അഡ്വ. കെ.പി. നിഷാദ്, നടേരി ഭാസ്കരൻ, പുരുഷു, ടി.കെ. റഫീഖ്, അരീക്കൽ ഷീബ, കെ.ടി.വി. റഹ്മത്ത്, ജിഷ പുതിയേടത്ത്, ഷൈലജ,കെ.എം.സുമതി എന്നിവര്‍ സംസാരിച്ചു.


