എം. രാഘവൻ നായരെ പിഷാരികാവ് ക്ഷേത്ര ക്ഷേമ സമതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഏറെ പ്രധാനപ്പെട്ട ചടങ്ങായ “കോമത്ത് പോക്ക് ” കഴിഞ്ഞ 22 വർഷം തുടർച്ചയായി നിർവ്വഹിച്ചു വന്ന എം. രാഘവൻ നായരെ ശ്രീ പിഷാരികാവ് ക്ഷേത്ര ക്ഷേമ സമതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പിഷാരികാവ് ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ട ചരിത്രത്തിൽ ദേവീ ചൈതന്യം ആവാഹിക്കപ്പെട്ട നാന്ദകം വാൾ പ്രതിഷ്ഠിക്കുവാൻ സ്ഥലവും സൗകര്യങ്ങളും അനുവദിച്ച അന്നത്തെ നാടുവാഴിയായ തെക്കേടത്ത് നായരെ നേരിട്ട് ക്ഷണിക്കുന്നതിനായി കാവിലമ്മയുടെ പ്രതിനിധിയായി പോകുന്ന ചടങ്ങിനെയാണ് കോമത്ത് പോക്ക് എന്ന് വിശേഷിപ്പിച്ചു വരുന്നത്.

ഈ നിയോഗം നിറഞ്ഞ ഭക്തിയോടെയും, സമർപ്പിത മനസ്സോടെയും നിർവ്വഹിച്ചുവന്ന രാഘവൻ നായർ വാർദ്ധക്യ സഹജമായ കാരണങ്ങളാൽ തൊട്ടടുത്ത മുതിർന്ന അംഗത്തിന് ചുമതല കൈമാറിയിരിക്കുകയാണ്.ക്ഷേത്രം തന്ത്രി കുടുംബത്തിന്റെ പ്രതിനിധി ബ്രഹ്മശ്രീ. പേരൂര് ഇല്ലത്ത് ദാമോദരൻ നമ്പൂതിരി രാഘവൻ നായരെ പെന്നാടയണിയിക്കുകയും, ഉപഹാരം സമർപ്പിക്കുകയും ചെയ്തു.സമിതി പ്രസിഡണ്ട് വി.വി. ബാലൻ അദ്ധ്യക്ഷം വഹിച്ചു.ട്രസ്റ്റിബോർഡ് ചെയർമാൻ കെ.ബാലൻ നായർ, എക്സി. ഓഫീസർ കെ. വേണു, ഇളയിടത്ത് വേണുഗോപാൽ, പ്രമോദ് തുന്നോത്ത്, ഇ.എസ്. രാജൻ, ടി.കെ. രാധാകൃഷ്ണൻ, എം.എം.രാജൻ, എൻ. വി. വത്സൻ, വി.വി. സുധാകരൻ എന്നിവർ സംസാരിച്ചു.


