ഓൺലൈൻ വ്യാപാര വെബ്സൈറ്റിൽ നിന്ന് 349 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത ആളുടെ അക്കൗണ്ടിൽ നിന്ന് 62,108 രൂപ നഷ്ടപ്പെട്ടു
തൃശൂർ: ഓൺലൈൻ വ്യാപാര വെബ്‌സൈറ്റിൽ 349 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 62,108 രൂപ സൈബർ കള്ളൻമാർ തട്ടിയെന്ന് പരാതി. സംഭവത്തിൽ മണ്ണുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

മണ്ണുത്തി സ്വദേശിനിയായ 77 വയസുകാരി ഓൺലൈൻ വ്യാപാര വെബ്‌സൈറ്റിന്റെ മൊബൈൽ ആപ്പിൽ 349 രൂപയുടെ വസ്ത്രം പണമടച്ച് ഓർഡർ ചെയ്തിരുന്നു. നിശ്ചിത ദിവസത്തിനകം വസ്ത്രം വീട്ടിൽ വിതരണം നടത്താത്തതിനാൽ, ഓൺലൈൻ വിൽപ്പന സൈറ്റിന്റെ കസ്റ്റമർ കെയർ നമ്പർ ഇന്റർനെറ്റിൽ പരതി കാര്യം അന്വേഷിച്ചു.


സാങ്കേതിക കാരണങ്ങളാൽ ഓർഡർ ചെയ്ത വസ്ത്രം വിതരണം നടത്താൻ സാധിക്കില്ലെന്നും വസ്ത്രത്തിനായി മുടക്കിയ തുക തിരിച്ചു നൽകാമെന്ന് അറിയിക്കുകയും ചെയ്തു. പണം തിരികെ കിട്ടുന്നതിന് അവർ അയച്ച ലിങ്ക് ഉപയോഗിച്ച് ഒരു ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു. ഇതോടെ ബാങ്ക് അക്കൗണ്ടിൽ പണം നഷ്ടപ്പെടുകയായിരുന്നത്രെ.


പ്രശസ്തമായ ഓൺലൈൻ വ്യാപാര വെബ്‌സൈറ്റുകളുടെ കസ്റ്റമർ കെയർ നമ്പറുകൾ എന്ന പേരിൽ കള്ളൻമാർ അവരുടെ നമ്പറുകൾ അടങ്ങിയ കൃത്രിമ വെബ്‌സൈറ്റ് സൃഷ്ടിക്കും. അതിനുശേഷം ഇന്റർനെറ്റ് സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും. എന്തെങ്കിലും കാര്യത്തിന് ഉപഭോക്താക്കൾ ഇന്റർനെറ്റിൽ (ഗൂഗിൾ അടക്കമുള്ള സെർച്ച് എൻജിനുകളിൽ) പരതുമ്പോൾ സൈബർ കള്ളൻമാർ കൃത്രിമമായി സൃഷ്ടിച്ച വെബ്‌സൈറ്റാകും കാണിച്ചുതരിക.

യഥാർത്ഥ വെബ്‌സൈറ്റാണെന്ന് കരുതി ഉപഭോക്താക്കൾ അതിൽ പരാമർശിച്ചിരിക്കുന്ന ടെലിഫോൺ നമ്പറിൽ വിളിക്കുമ്പോൾ സൈബർ കള്ളൻമാരുടെ കെണിയിൽ അകപ്പെടുന്നതാണ് രീതി.
