250 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട് : 250 ഗ്രാം കഞ്ചാവുമായി ചെലവൂര്‍ വിരുപ്പില്‍ ഭാഗത്ത് പുനത്തില്‍പൊയില്‍ അതുല്‍ (34) എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി. കൂടെയുണ്ടായിരുന്ന ചെലവൂര്‍ വിരുപ്പില്‍ ഭാഗത്ത് പൂവ്വത്തൊടിയില്‍ അജയ് സജീവ് ഓടി രക്ഷപ്പെട്ടു.
പ്രതികള്‍ കഞ്ചാവ് കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടെത്തിച്ച് മെഡിക്കല്‍ കോളേജ് പരിസരങ്ങളിലും മറ്റും വില്‍പ്പന നടത്തിവരികയായിരുന്നു. ചെറിയ പ്ലാസ്റ്റിക് കവറിന് 500 രൂപയ്ക്കാണ് പ്രതികള്‍ വിറ്റിരുന്നത്. കഞ്ചാവ് കടത്തികൊണ്ടുവരാന്‍ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ക്കൊപ്പം പങ്ക് കച്ചവടം നടത്തുന്ന ചെലവൂര്‍ സ്വദേശി അനു, നരിക്കുനി സ്വദേശി ഉണ്ണിക്കുട്ടന്‍ എന്നിവരെക്കുറിച്ചും ഓടി രക്ഷപ്പെട്ട രണ്ടാം പ്രതിയെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കി. കഞ്ചാവിന് അടിമകളായ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ഇടനിലക്കാരാക്കിയാണ് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത്.
ഫോണിലൂടെയും വാട്സ് ആപ്പിലൂടെയുമാണ് കച്ചവടം ഉറപ്പിക്കുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ഹരികൃഷ്ണപ്പിള്ള, എക്സൈസ് ഇന്‍സ്പെക്ടര്‍ പി മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുളള റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി. രാമക്യഷ്ണന്‍, യോഗേഷ് ചന്ദ്ര, എന്‍. രാജു, പി.കെ അനില്‍കുമാര്‍, സജു എസ്, സജീവന്‍ എം, റഷീദ് ആര്‍.കെ, ബിജു മോന്‍ ടി.പി,ഒ.ടി. മനോജ്, പ്രബീഷ് എന്നിവര്‍ പങ്കെടുത്തു.