കൊയിലാണ്ടി മൃഗാശുപത്രിയിൽ സീനിയർ വെറ്ററിനറി സർജ്ജൻ അവധിയിൽ: മൃഗ സംരക്ഷകർ ദുരിതത്തിൽ
കൊയിലാണ്ടി മൃഗാശുപത്രിയിൽ സീനിയർ വെറ്ററിനറി സർജ്ജൻ രണ്ട് മാസത്തോളമായി അവധിയിൽ. വളർത്തു മൃഗങ്ങളെയും മറ്റും ചികിത്സിക്കാൻ ഡോക്ടറില്ല. ക്ഷീര കർഷകരും മറ്റും ദുരിതത്തിൽ. ദിവസങ്ങളായി പരാതി പറഞ്ഞിട്ടും പകരക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആളുകൾ പറയുന്നത്. താൽക്കാലത്തേക്ക് മാത്രമായി ആഴ്ചയിൽ ഒരു ദിവസം (ബുധനാഴ്ഛ) ചെങ്ങോട്ടുകാവിലെ വെറ്ററിനറി സർജ്ജൻ ഡ്യൂട്ടിയെടുക്കുന്നുണ്ട്. ഇത്കൊണ്ട് പ്രശ്നപരിഹാരമാകില്ലെന്നാണ് ആശുപത്രിയിലെത്തുന്നവർ പറയുന്നത്. നഗരസഭ പരിധിയിൽ കണക്ക് പ്രകാരം 500 ഓളം പശുക്കളാണുള്ളത്. ആട്, പൂച്ച മറ്റ് പക്ഷി മൃഗാധികൾ ഉൾപ്പെടെയുള്ളവയ്ക്ക് രോഗങ്ങൾ പിടിപെട്ടാൽ ചികിത്സിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയാണുള്ളത്. രണ്ടാ മാസത്തോളമായി ഇതേ അവസ്ഥ തുടരുകയാണ്.
ഒരു ദിവസം നൂറിലധികം കേസുകൾ എത്തുന്ന ആശുപത്രിയാണ് കൊയിലാണ്ടിയിലേത് എന്നിട്ടും പകരക്കാരെ നിയമിക്കാൻ നഗരസഭ തയ്യാറാകാത്തത് ശക്തമായ പ്രതിഷേധത്തിനാണ് കാരണമാകുന്നത്. കൂടാതെ മൃഗങ്ങളെ വീടുകളിലെത്തി ചികിത്സിക്കേണ്ട അവസ്ഥ വരുമ്പോൾ പകരം സംവിധാനം ഇല്ലാത്തതും മറ്റ് ചികിത്സ കേന്ദ്രങ്ങളെ തേടി ദൂര ദിക്കുകളിലേക്ക് മൃഗങ്ങളെ എത്തിക്കാനുള്ള ചിലവും താങ്ങാനാവാക്കതാണെന്ന് ഇവർ പറയുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കാൻ നഗരസഭ മുകൈ എടുക്കണമെന്നും ഇവർ പറയുന്നു.