ചെങ്ങോട്ടുകാവ് മേൽപാലം ഉപരിതല നവീകരണത്തിന് 32 ലക്ഷം അനുവദിച്ചു. MLA കാനത്തിൽ ജമീല
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് റെയില്‍വെ മേല്‍പ്പാലത്തിന്റെ തകര്‍ന്ന കൈവരികളുടെയും സര്‍വ്വീസ് റോഡിന്റെയും നവീകരണത്തിനായി 32 ലക്ഷം രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. ദേശീയ പാതയിലെ ചെങ്ങോട്ടുകാവ് മേൽപ്പാലത്തിലെ ഉപരിതലം തകർന്നത് വാഹനങ്ങൾക്ക് ഭീഷണിയായി മാറിയിരുന്നു. കൊയിലാണ്ടി ഭാഗത്താണ് ഉപരിതലം പൂർണ്ണമായും തകർന്നത്. ഇത് ഇരുചക്ര വാഹനങ്ങളെയും മാറ്റ് ചെറു വാഹനങ്ങൾക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് റോഡ് ഇത്തരത്തിൽ തകരാൻ കാരണം നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതിനാൽ ദിവസം തോറും കുഴികളുടെ എണ്ണം കൂടുകയാണ്. ആവശ്യമായ നടപടികൾ സ്വീകരിച്ചതായി എം.എൽ.എ.കാനത്തിൽ ജമീല അറിയിച്ചു.
ചെങ്ങോട്ട്കാവ് റെയില്‍വെ മേല്‍പ്പാലത്തിന്റെ തകര്‍ന്ന കൈവരികളുടെയും സര്‍വ്വീസ് റോഡിന്റെയും നവീകരണത്തിനായാണ് 32 ലക്ഷം രൂപ അനുവദിച്ചതായും രണ്ട് പ്രവൃത്തികളുടെയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. പ്രവൃത്തികള്‍ കരാറുകാരന്‍ ഏറ്റെടുത്തതായും കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. മഴ മാറി നില്‍ക്കുന്നതോടെ ഇവിടെ പ്രവൃത്തികള്‍ ആരംഭിക്കും. നേരെത്തെ വാഹനം ഇടിച്ചാണ് മേല്‍പ്പാലത്തിന്റെ കൊയിലാണ്ടി ഭാഗത്തുള്ള കൈവരികള്‍ തകര്‍ന്നത്. വളരെക്കാലമായി ഇത് ബലപ്പെടുത്താതെ കിടക്കുകയായിരുന്നു.
അരങ്ങാടത്ത് നിന്നും പൊയില്‍ക്കാവ് ഭാഗത്തേക്കും ബീച്ച് ഭാഗത്തേക്കും പോകുന്നതാണ് മേല്‍പ്പാലത്തിന് താഴെയുള്ള റോഡ്. ഈ റോഡിന്റെ തുടക്കത്തില്‍ പഴയ റെയില്‍വെ ഗേറ്റ് വരെയുള്ള ഭാഗം ഇപ്പോഴും സംസ്ഥാന ദേശീയപാതാ വിഭാഗത്തിന്റെ കൈവശത്തിലാണ് ഉള്ളത് . ഇത് കാരണം റോഡിന്റെ പുനരുദ്ധാരണത്തിനായി മറ്റ് ഫണ്ടുകള്‍ ഇവിടെ വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. മേല്‍പ്പാലത്തിന് താഴെ ഭാഗം വളരെക്കാലമായി കുണ്ടും കുഴിയുമായി ഗതാഗതം പ്രയാസത്തിലായിരുന്നു. ഇപ്പോള്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചതനുസരിച്ച് സംസ്ഥാന ദേശീയപാതാവിഭാഗം തന്നെയാണ് ഫണ്ട് അനുവദിച്ച് പ്രവൃത്തികള്‍ ആരംഭിക്കാന്‍ പോകുന്നത്.