കൊയിലാണ്ടി നഗരസഭ മാസ്റ്റർ പ്ലാൻ: കാർഷിക വിപണന കേന്ദ്രവും അനുബന്ധ വികസന പ്രവർത്തനവും റദ്ദ് ചെയ്ത് സർക്കാർ വിജ്ഞാപനമിറക്കി
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ മാസ്റ്റർ പ്ലാൻ: കാർഷിക വിപണന കേന്ദ്രവും മറ്റ് അനുബന്ധ പ്രവർത്തനവും റദ്ദ് ചെയ്ത് സർക്കാർ വിജ്ഞാപനമിറക്കി. നഗരസഭ മാസ്റ്റർപ്ലാൻ 2030-ൻ്റെ ഭാഗമായി കൊയിലാണ്ടി കോമത്ത്കര മുപ്പത്തിയൊന്നാം ഡിവിഷനിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന കാർഷിക വിപണനകേന്ദ്രം ഉൾപ്പെടെയാണ് റദ്ദ് ചെയ്ത് സർക്കാർ വിജ്ഞാപനമിറക്കിയത്. നഗരസഭ 32-ാം വാർഡിലെ നഗരസഭ ഓഫീസ് പരിസരം നിർദ്ധിഷ്ട ബസ്സ്സ്റ്റാന്റ് 17-ാം വാർഡിലെ മണമൽ ഉൾപ്പെടെ വിവിധ ഭാഗങ്ങൾ മറ്റ് പരിസര പ്രദേശങ്ങളിലുള്ള മാസ്റ്റർ പ്ലാനിൽ പറഞ്ഞിട്ടുള്ള മുഴുവൻ തീരുമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. പദ്ധതി ജനവാസ കേന്ദ്രത്തിൽ ആയതിനാൽ 170-ഓളം കുടുബങ്ങളുടെ വീട് നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. ഏകദേശം 12 ഏക്കറോളം സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന സ്ഥതിയാണ് ഉണ്ടായിരുന്നത്.
ജനവാസ കേന്ദ്രത്തിൽ ഇത്തരത്തിൽ വികസനവുമായി മുന്നോട്ട് പോയാൽ ജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാകുമെന്നും അത് കടക്കിലെടുക്കണമെന്നും നാട്ടുകാർ നഗരസഭയോട് ആവശ്യപ്പെടുകയുണ്ടായി. ഈ പാശ്ചാത്തലത്തിൽ വിവാദം ഉണ്ടായ ഉടനെ തന്നെ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് പദ്ധതി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കി തീരുമാനത്തിൽ പുനപരിശോധന നടത്തുന്നതിന് ആലോചിക്കുകയും, നഗരസഭ പ്രത്യേക കൌൺസിൽ വിളിച്ചു ചേർത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി സർക്കാർ ഉത്തരവ് റദ്ദാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായരുന്നു.
ഈ കാര്യങ്ങൾ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ കൌൺസിലിനെ അറിയിക്കുകയും ഉത്തരവ് റദ്ദാക്കാനാവശ്യമായ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തു ഇതേ തുടർന്നാണ് ഇപ്പോൾ ഉത്തരവ് റദ്ദ് ചെയ്ത് പഴയ സ്ഥിതി തുടരുന്നതിന് വീണ്ടും വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ഇതോടെ ജനങ്ങളുടെ വലിയ ആശങ്കയ്ക്കാണ് പര്യവസാനമാകുന്നത്.